ചങ്ങനാശേരി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിലൊന്നിനെ നേരിടുന്ന കുട്ടനാട്ടിൽനിന്നു ചങ്ങനാശേരിയിലേക്ക് ജനപ്രവാഹം. വീടുകളുടെ മേൽക്കൂരയോളം വെള്ളം ഇരന്പിക്കയറി കര കാണാതായതോടെയാണ് കുട്ടനാട്ടുകാർ കണ്ണീരോടെ ചങ്ങനാശേരിയിലേക്കു രക്ഷപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ കായലോരങ്ങളിലും ഉയർന്ന പാലങ്ങളിലുമൊക്കെ കാത്തുനിന്ന പിഞ്ചുകുഞ്ഞുങ്ങളും വയോധികരും അടക്കമുള്ള സംഘങ്ങളാണ് ചങ്ങനാശേരിയിലേക്ക് ഒഴുകുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഏറെപ്പേർ ചങ്ങനാശേരിയിലെത്തിയത്.
ഇനിയുമേറെപ്പേർ
നൂറുകണക്കിനാളുകൾ ഇപ്പോഴും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ സഹായം അഭ്യർഥിച്ചു കഴിയുകയാണെന്നു എത്തിയവർ പറയുന്നു. ഇന്ധനക്ഷാമം നേരിട്ടതിനെത്തുടർന്നു ബോട്ടു സർവീസ് വെട്ടിക്കുറച്ചതു മൂലം പലർക്കും രക്ഷപ്പെടാൻ പറ്റിയിട്ടില്ല.
ചങ്ങനാശേരി താലൂക്കിൽ എഴുപത്തഞ്ചു ദുരിതാശ്വാസ ക്യാന്പുകളിലായി ഇരുപത്തയ്യായിരം പേരെ പുനരധിവസിപ്പിച്ചു. കാൽലക്ഷത്തോളം പേർ കുട്ടനാട്ടിൽനിന്നു ചങ്ങനാശേരിയിലെത്തിയതായാണ് പ്രാഥമിക കണക്ക്. ചങ്ങനാശേരി ബോട്ടുജെട്ടിയിലും മനക്കച്ചിറയിലും വള്ളത്തിലാണ് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലുള്ള ബന്ധു വീടുകളിലാണ് ഭൂരിപക്ഷം പേരും അഭയം പ്രാപിച്ചിരിക്കുന്നത്.
ക്യാന്പുകൾ നിറഞ്ഞു
ചങ്ങനാശേരിയിൽ പുതുതായി തുറന്ന ക്യാന്പുകളെല്ലാം ആളുകളെകൊണ്ടു നിറഞ്ഞുകവിഞ്ഞു. ക്രമാതീതമായി ആളുകൾ ക്യാന്പുകളിൽ എത്തുന്നതിനാൽ ഭക്ഷ്യക്ഷാമം നേരിടുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ വിവിധ സംഘടനകളെ കൂടാതെ വിവിധ സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
ചങ്ങനാശേരിയിലേക്കു കുട്ടനാട്ടുകാരുടെ പ്രവാഹം
12:15 AM Aug 18, 2018 | Deepika.com