തിരുവനന്തപുരം: മഴക്കെടുതിയുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി 5000 പോലീസ് ഉദ്യോഗസ്ഥരെക്കൂടി ഇന്നലെ വിന്യസിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 35,000 പോലീസുകാർ രംഗത്തുണ്ട്. ഇവർക്കു പുറമേയാണ് 5000 പേരെക്കൂടി വിന്യസിച്ചത്. ക്രൈം ബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച് തുടങ്ങിയ എല്ലാ സ്പെഷൽ യൂണിറ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ ഇതിനായി മൊബിലൈസ് ചെയ്തിട്ടുണ്ട്.
പ്രളയം രൂക്ഷമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുതിർന്ന പോലീസുദ്യോഗസ്ഥർക്കു ചുമതല നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഡിഐജി ഷെഫീൻ അഹമ്മദ്, എറണാകുളം ജില്ലയിൽ ഐജി വിജയ് സാക്കറെ, തൃശൂർ ജില്ലയിൽ ഐജി എം. ആർ. അജിത് കുമാർ എന്നിവർ മേൽനോട്ട ചുമതല വഹിക്കും. തൃശൂരിൽ റേഞ്ച് ഐജി ക്ക് പുറമെ ഐജി എസ്.ശ്രീജിത്തും രക്ഷാപ്രവർത്തനത്തെ സഹായിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് താഴെപ്പറയുന്നവർക്കുകൂടി അധിക ചുമതല നല്കി.
ആറൻമുള, തിരുവല്ല, റാന്നി - കെ.ജി. സൈമണ്, കമൻഡാന്റ്, കെഎപി 3,
ചെങ്ങന്നൂർ, കുട്ടനാട് - റെജി ജേക്കബ്, അസി. ഡയറക്ടർ, പോലീസ് അക്കാഡമി,
ആലുവ - കാർത്തികേയൻ ഗോകുല ചന്ദ്രൻ, കമൻഡാന്റ്, കെഎപി 5,
ചാലക്കുടി - കെ.എസ്. സുദർശൻ, എസ്പി, അനാലിസിസ് വിംഗ്, സിബിസിഐഡി,
വടക്കേക്കര, പരവൂർ, കൊടുങ്ങല്ലൂർ, വലപ്പാട് - സാബു മാത്യു, എസ് പി, സിബിസിഐഡി, എറണാകുളം.
ഗ്രൗണ്ട് ഓപ്പറേഷന്റെ ചുമതലകളായിരിക്കും ഈ ഉദ്യോഗസ്ഥർ നിർവഹിക്കുക. ബന്ധപ്പെട്ട ഡിവൈഎസ്പി ഓഫീസുകളിൽ റീജണൽ കണ്ട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. റീജണൽ കണ്ട്രോൾ റൂമിന്റെ ചുമതല താഴെ പറയുന്നവർക്കു നല്കി.
1. ആറൻമുള, തിരുവല്ല, റാന്നി, പത്തനംതിട്ടയിലെ മറ്റു ദുരന്തബാധിത പ്രദേശങ്ങൾ-
കെ.ടി. ചാക്കോ, ഡെപ്യൂട്ടി കമൻഡാന്റ്, കെഎപി-3 , ഫോണ്: 9497 990 242
2, ചെങ്ങന്നൂർ, കുട്ടനാട് പ്രദേശങ്ങൾ - റെജി ജേക്കബ്, അസി. ഡയറക്ടർ, പോലീസ് അക്കാഡമി, ഫോണ് : 9497 996929
3.ആലുവയും സമീപ പ്രദേശങ്ങളും - അജി.കെ.കെ, അസിഃ ഡയറക്ടർ, പോലീസ് അക്കാഡമി, ഫോണ്: 9497 996 932
4.ചാലക്കുടി - പി.എസ്. ഗോപി, അസി. ഡയറക്ടർ (അഡ്മിൻ), പോലീസ് അക്കാഡമി, ഫോണ് : 9497 996 931
5.വടക്കേക്ക,പരവൂർ,കൊടുങ്ങല്ലൂർ,വലപ്പാട് -
പി.വി.രാജു, ഡെപ്യൂട്ടി ഡയറക്ടർ, കെഎപി-1, ഫോണ്: 9497 990 240
സംസ്ഥാനത്താകെ 262 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഹെലിക്കോപ്ടറുകളിൽ വയർലെസ് സെറ്റും മൊബൈൽ ഫോണും ഉൾപ്പെടെയുളള പോലീസുദ്യോഗസ്ഥരും രക്ഷാ പ്രവർത്തനത്തിനുണ്ടാകും. രക്ഷാബോട്ടുകളിലും വയർലെസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ദുരന്ത നിരവാരണ അതോറിറ്റി അധികൃതർ, വിവിധ സൈനിക വിഭാഗങ്ങൾ എന്നിവരുമായി ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുക. ദുരിതാശ്വാസ ക്യാന്പുകളിൽ ഭക്ഷണവും തുണിത്തരങ്ങളുമുൾപ്പെടെ വിവിധ സാധനങ്ങൾ ശേഖരിച്ചെത്തിക്കുന്ന പ്രവർത്തനവും നടന്നുവരുന്നു.
രക്ഷാപ്രവർത്തനത്തിന് 5000 പോലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു
12:15 AM Aug 18, 2018 | Deepika.com