പത്തനംതിട്ട: മൂന്നുദിവസമായി വീടുകൾക്കുള്ളിൽ കുടുങ്ങി ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റപ്പെടലിന്റെ വേദന അറിയുന്നവർ ഏറെ. സമാനതകളിലാത്ത കെടുതികൾ അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിൽ റാന്നി, ആറന്മുള, തിരുവല്ല പ്രദേശങ്ങളിൽനിന്ന് ഇന്നലെയും ദീനരോദനങ്ങളെത്തി.
നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഉറ്റവരെയും ഉടയവരെയും രക്ഷിക്കണമെന്ന അഭ്യർഥനകൾ തുടരുകയാണ്. ഇതൊടൊപ്പം അസുഖം മൂലമോ മറ്റോ മരിച്ചവരുടെ മൃതദേഹങ്ങൾ എന്തു ചെയ്യണമെന്നറിയാതെ കാത്തിരിക്കുന്നവരുമുണ്ട്. ആറന്മുള ഭാഗത്തെ ഒരു വീട്ടിൽ ഇത്തരത്തിൽ മൃതദേഹം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചു. സീതത്തോട് - ഗുരുനാഥൻമണ്ണിലും സമാനമായ സാഹചര്യമുണ്ട്.
വെള്ളം കയറികിടക്കുന്നതിനാൽ ഇവിടങ്ങളിലേക്കു സഹായവുമായി അധികൃതർക്ക് എത്താനാകുന്നില്ല. മോർച്ചറിയിൽ വച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കാനും ആകാത്ത സ്ഥിതിയുണ്ട്. സെമിത്തേരികളിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. വീടുകൾക്കു സമീപം വെള്ളക്കെട്ടായതിനാൽ ശവദാഹക്രിയകളും നടക്കില്ല. മോർച്ചറികളിലാകട്ടെ വൈദ്യുതി ഇല്ലാത്തതും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ലഭ്യമല്ലാത്തതുമായ പ്രശ്നങ്ങൾ വേറെയും.
കര, നാവിക, വ്യോമസേനയുടെ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനങ്ങൾ തുടർന്നെങ്കിലും കുടുങ്ങിക്കിടന്ന മുഴുവൻപേരെയും രക്ഷിക്കാൻ ആയില്ല. റാന്നി മേഖലയിൽ രണ്ടുദിവസമായി വീടിന്റെ മുകളിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞവർ ഏറെപ്പേരും ഇന്നലെ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിയപ്പോൾ പുറത്തേക്കെത്തി. എന്നാൽ, ഇവർക്ക് ആവശ്യമായ ഭക്ഷണമോ സാധനങ്ങളോ ഉണ്ടായിരുന്നില്ല. ചുറ്റിലും വെള്ളം കയറിക്കിടക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കും പോകാനാകാത്ത സ്ഥിതി. പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആളുകൾ നിന്നിരുന്ന സ്ഥലങ്ങളിലേക്കു വെള്ളം എത്തിയതോടെ കുടുങ്ങിയവരുമുണ്ട്. ആറന്മുള എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിലെ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി എത്തിക്കാനായില്ല.
ആറന്മുള - മാലക്കര ഭാഗങ്ങളിൽ ഒന്നിച്ചുനിന്നവർ യാതൊരു സഹായവുമില്ലാതെ രണ്ടു ദിവസമായി നിൽക്കുകയാണ്. മാരാമണ്, ആറാട്ടുപുഴ, പൂവത്തൂർ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയ നിരവധി കുടുംബങ്ങളിലേക്ക് സഹായം എത്തിയില്ല.
ബോട്ടുകളുടെ ലഭ്യതക്കുറവു കാരണം പലയിടങ്ങളിലും ആളുകളെ രക്ഷിക്കാൻ കാലതാമസമുണ്ടായി. വെള്ളവും ഭക്ഷണവുമില്ലാതെ മൂന്നുദിവസമായി പലരും ബുദ്ധിമുട്ടിലായിരുന്നു. മൊബൈൽ ടവറുകളിൽ ഇന്ധനം തീർന്നതിനാൽ കണക്ഷനുകൾ ഇല്ലാതായതിനാൽ പരസ്പരം ബന്ധപ്പെടാനും ആകുന്നില്ല.
തിരുവല്ല താലൂക്കിലും രക്ഷിക്കണമെന്നാവശ്യവുമായി നിരവധി സന്ദേശങ്ങളാണ് ഇന്നലെ രാവിലെ മുതൽ എത്തിയത്. വീടുകളുടെ രണ്ടാംനില സുരക്ഷിതമെന്നു കരുതി അഭയം തേടിയവരാണ് വെള്ളത്തിന്റെ വരവു കണ്ട് ഭയന്നത്. നിമിഷങ്ങൾക്കുള്ളിൽ വീടുകളിൽ വെള്ളം നിറഞ്ഞതോടെ പുറത്തേക്ക് ഇറങ്ങാനാകാതെ ഇവർ സഹായം അഭ്യർഥിക്കുകയായിരുന്നു. കഴിഞ്ഞയിടെയുണ്ടായ വെള്ളപ്പൊക്കങ്ങളേക്കാൾ അതിഭീകരമായാണ് അപ്പർകുട്ടനാട് നിറഞ്ഞത്. കല്ലുങ്കൽ പള്ളിയിൽ അഭയം തേടിയ 75ലധികം ആളുകൾ ഉച്ചയോടെ ബുദ്ധിമുട്ടിലായി. പള്ളിയിലേക്ക് വെള്ളം കയറിയതോടെ രക്ഷാപ്രവർത്തകരെ വിളിച്ചു. അവർ എത്താൻ വൈകിയതോടെ പലരും മേൽക്കൂരയിലേക്ക് കയറി അഭയം തേടുകയായിരുന്നു. പല ക്യാന്പുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല.
രോദനം ഒഴിയുന്നില്ല, മൃതദേഹങ്ങളുമായി കാത്തിരിക്കുന്നവരും ഏറെ
12:15 AM Aug 18, 2018 | Deepika.com