പത്തനംതിട്ട: ജില്ലാ ആസ്ഥാനമായ പത്തനംതിട്ട മൂന്നാംദിനത്തിലും ഒറ്റപ്പെട്ടു. പത്തനംതിട്ട ടൗണിനൊപ്പം ജില്ലയിലെ പ്രധാന പ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ടിരിക്കുകയാണ്. ബസ് സർവീസുകൾ പൂർണമായി നിലച്ചു. സംസ്ഥാനപാതകളായ ടികെ റോഡിലും പിഎം റോഡിലും ഗതാഗതംമുടങ്ങിയിട്ടു മൂന്നു ദിവസമായി. എംസി റോഡിൽ പന്തളത്ത് വെള്ളം കയറിയതോടെ അതുവഴിയുള്ള യാത്രയും തടസപ്പെട്ടു.
അടൂർ - പത്തനംതിട്ട, പന്തളം - പത്തനംതിട്ട റോഡുകളും മുങ്ങിക്കിടക്കുന്നു. ഇതോടെ പത്തനംതിട്ടയിലേക്കു മറ്റു സ്ഥലങ്ങളിലേക്ക് എത്താനാകുന്നില്ല. റോഡുകളിലെ വെള്ളക്കെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസമായി. വാഹനങ്ങളിൽ ഭക്ഷണം എത്തിക്കാനും മറ്റും ബുദ്ധിമുട്ടുണ്ട്.
റോഡുകളില്ല
റാന്നിയിലേക്കുള്ള എല്ലാ റോഡുകളിലും വെള്ളം കയറിയിരിക്കുകയാണ്. മല്ലപ്പള്ളി ടൗണ് പ്രദേശത്തു വെള്ളമാണ്. കോഴഞ്ചേരി പാലം ഗതാഗതത്തിനായി തുറന്നിട്ടില്ല. ടൗണിലെ വെള്ളവും ഇറങ്ങിയിട്ടില്ല. ആറന്മുള - ചെങ്ങന്നൂർ, ആറന്മുള - പന്തളം റോഡുകൾ മുങ്ങിയിരിക്കുകയാണ്. വാഹനഗതാഗതം നിലച്ചതോടെ ഇന്ധനം, പാചകവാതകം, പച്ചക്കറികൾ ഇവ എത്തുന്നില്ല. വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ കിട്ടാനില്ലാത്ത സാഹചര്യമുണ്ട്. പെട്രോൾ പന്പുകൾ അടച്ചിട്ടിരിക്കുകയാണ്.
വൈദ്യുതി വിതരണം കൂടി നിർത്തിവച്ചതോടെ മൂന്നുദിവസമായി പത്തനംതിട്ട ഒറ്റപ്പെടലിലാണ്. മൊബൈൽ ഫോണുകൾക്കു ചാർജില്ലെന്നു മാത്രമല്ല, മൊബൈൽ കന്പനികളുടെ ടവറുകളും പ്രവർത്തനക്ഷമമല്ലാതായി. വൈദ്യുതിനിലച്ചതും ഇന്ധനക്ഷാമം നേരിട്ടതും കാരണം ബിഎസ്എൻഎൽ എക്സ്ചേഞ്ചുകളുടെ പ്രവർത്തനവും തടസപ്പെട്ടു. ജല അഥോറിറ്റിയുടെ പന്പ് ഹൗസുകളിൽ പന്പിംഗും മുടങ്ങിയിരിക്കുകയാണ്. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസുകൾ മലിനപ്പെട്ടു. ശൗചാലയങ്ങൾ ഉപയോഗയോഗ്യമല്ലാതായി.
കടകളില്ല
എംസി റോഡിലെ ഗതാഗതം തടസപ്പെട്ടതോടെ തിരുവല്ലയും സ്തംഭനത്തിലായി. കടകളെല്ലാം അടച്ചിരിക്കുകയാണ്. സാധനങ്ങൾ കിട്ടാനും ക്ഷാമമായി. തിരുവല്ലയിലെ പടിഞ്ഞാറൻമേഖലയിലേക്കുള്ള വാഹനഗതാഗതം പൂർണമായി മുടങ്ങി. റാന്നി താലൂക്കിലെ അറയഞ്ഞാലിമണ് അടക്കമുള്ള ആദിവാസി കോളനികളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിലെ ആളുകളുടെ അവസ്ഥയെക്കുറിച്ചു പുറംലോകത്തിനറിവില്ല. അറയഞ്ഞാലിമണ് കോസ്വേ ഒഴുകിപ്പോയിരുന്നു.
പത്തനംതിട്ട ഒറ്റപ്പെട്ടു
12:15 AM Aug 18, 2018 | Deepika.com