പത്തനംതിട്ട: പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ മാറ്റി പാർപ്പിക്കുന്ന 262 ദുരിതാശ്വാസക്യാന്പുകളിലായി 28,000 ത്തോളം പേർ പത്തനംതിട്ട ജില്ലയിൽ ഇന്നലെ വൈകുന്നേരം വരെ എത്തിയതായി ഒൗദ്യോഗിക കണക്കുകൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ നിരവധി അനൗദ്യോഗിക ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടങ്ങളിലുമായി അരലക്ഷത്തോളം പേർ ക്യാന്പുകളിൽ ഉണ്ടാകുമെന്നാണ് കണക്കുകൾ.
കോഴഞ്ചേരി തിരുവല്ല താലൂക്കുകളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ചു പുതിയ ക്യാന്പുകൾ തുറന്നു വരികയാണ്. തിരുവല്ലയിൽ 141 ക്യാന്പുകളും കോഴഞ്ചേരിയിൽ 42, റാന്നിയിൽ 15, മല്ലപ്പള്ളിയിൽ 24, കോന്നിയിൽ 23, അടൂരിൽ 17 എന്നിങ്ങനെയാണ് ക്യാന്പുകൾ. ഇതിന് പുറമേ ബോട്ടുകളിലും വ്യോമമാർഗവും ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ചു തിരുവല്ല കോഴഞ്ചേരി താലൂക്കുകളിലെ ഉയർന്ന സ്ഥലങ്ങളിൽ കൂടുതൽ ക്യാന്പുകൾ തുറന്നുവരുന്നു.
ജില്ലയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി തിരുവനന്തപുരത്തനിന്നും അഞ്ച് ട്രക്കുകളിൽ ഭക്ഷണസാധനങ്ങൾ ഉടനെത്തും. നിലവിൽ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലുമെത്തിയിട്ടുള്ള ഭക്ഷണസാധനങ്ങൾ വിവിധ ക്യാന്പുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.
അടൂരിൽ 1240 പേരും കോന്നിയിൽ 1208 പേരും മല്ലപ്പള്ളിയിൽ 954 പേരും റാന്നിയിൽ 1,200 പേരുമാണ് ക്യാന്പുകളിൽ കഴിയുന്നത്. തിരുവല്ലയിലും കോഴഞ്ചേരിയിലും ക്യാന്പുകളിൽ കഴിയുന്നവരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. തിരുവല്ലയിൽ ക്യാന്പുകൾക്കു സ്ഥലം തികയുന്നില്ലെങ്കിൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ കൂടി ക്യാന്പാക്കി മാറ്റാൻ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവല്ലയിൽ 17,000ഓളം ആളുകളും കോഴഞ്ചേരിയിൽ 6,000 ഓളം പേരുമാണ് ക്യാന്പുകളിൽ കഴിഞ്ഞിരുന്നത്. ഇവർ ആരും തന്നെ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. പുതിയ ക്യാന്പുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആറന്മുളയിലും തിരുവല്ലയിലും ഹെലികോപ്ടറുപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങളും നടന്നു വരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവർക്കു ഹെലികോപ്ടറുകളിൽ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. ഇന്ന് ഉച്ചയോടെ കോഴഞ്ചേരി താലൂക്കിൽ ഒറ്റപ്പെട്ടിട്ടുള്ള എല്ലാവരെയും ഒഴിപ്പിക്കത്തക്ക വിധമാണ് പ്രവർത്തനം മുന്നേറുന്നത്.
ക്യാന്പുകളിൽ അരലക്ഷം പേർ
12:15 AM Aug 18, 2018 | Deepika.com