പത്തനംതിട്ട: പന്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞൊഴുകിയെത്തിയതിനെതുടർന്ന് ഒറ്റപ്പെട്ടു പോയ തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ മാത്രം രക്ഷാപ്രവർത്തനത്തിന് 35 ബോട്ടുകൾ. ആകെ 50 ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങളാണ് തുടരുന്നത്.
ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് ഹെലികോപ്ടർ സൗകര്യം പ്രയോജനപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലർത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനം തുടരുന്പോൾ തന്നെ തിരുവല്ലയിലേക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടിവന്നതായി ജില്ലാ കളക്ടർ പറഞ്ഞു. ആറന്മുളയിൽ ഹെലികോപ്ടർ ഉപയോഗിച്ച് എയർലിഫ്ടിംഗ് ആരംഭിച്ചു. അടൂരിൽ എത്തിയ 23 ബോട്ടുകളിൽ മൂന്നെണ്ണം പന്തളത്തേക്കും പത്തെണ്ണം തിരുവല്ലയിലേക്കും പത്തെണ്ണം പത്തനംതിട്ടയിലേക്കും അയച്ചു.
തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാത്രി കടപ്രയിൽ രക്ഷാപ്രവർത്തനത്തിനായി പത്തു ബോട്ടുകൾ എത്തിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് എത്തിച്ച കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇവ വട്ടടി, തോട്ടടി തുടങ്ങിയ ഉൾപ്രദേശങ്ങളിലാണ് ഉപയോഗിക്കുക. ഇന്നലെ രാത്രി എത്തിച്ച മറ്റ് രണ്ട് സ്പീഡ് ബോട്ടുകൾ കുറ്റൂർ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചുവരികയാണ്. തിരുവല്ലയിൽ എത്തിയിട്ടുള്ള ആർമിയുടെ മൂന്നു ബോട്ടുകൾ നിരണത്ത് രക്ഷാപ്രവർത്തനം തുടങ്ങി.
കോഴഞ്ചേരി ആറന്മുള മേഖലയിൽ കഴിഞ്ഞ ദിവസം എൻഡിആർഎഫിന്റെ 15 ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമേ ആറോളം ഫിഷിംഗ് ബോട്ടുകളും വിന്യസിച്ചിരുന്നു. നാടൻ വള്ളങ്ങളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു വരികയാണ്. ഈ സംവിധാനങ്ങൾ ഉപയോഗിച്ചു കോഴഞ്ചേരി, ആറന്മുള മേഖലയിൽ ആയിരക്കണക്കിനാളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ആറാട്ടുപുഴ, മാരാമണ് പ്രദേശങ്ങളിലേക്കും ബോട്ടുകൾ അയച്ച് ആളുകളെ കൊണ്ടുവന്നതായി കളക്ടർ പറഞ്ഞു. ക്യാന്പുകളിൽ ഭക്ഷണലഭ്യതയും ഉറപ്പാക്കി. റാന്നിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു ബോട്ട് പാറയിലിടിച്ചു തകരാറിലായി.
തിരുവല്ലയിലേക്ക് 35 ബോട്ടുകൾ
12:15 AM Aug 18, 2018 | Deepika.com