കൊണ്ടോട്ടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയക്കെടുതി നേരിടുന്നതിനായി ദുരന്തനിവാരണ സംഘം കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഭുവന്വേശർ, പൂന, പാറ്റ്ന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളള സൈനിക കേന്ദ്രങ്ങളിൽനിന്നായാണ് സംഘം കരിപ്പൂരിലെത്തിയത്. ഇവർക്കായി കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ഹൗസ് ഇടത്താവളമാക്കി.
നാനൂറോളം സൈനികരാണ് വ്യാഴാഴ്ച വൈകുന്നേരവും രാത്രിയിലും ഇന്നലെ പുലർച്ചെയുമായി കരിപ്പൂരിലെത്തിയത്. തുടർന്ന് സൈനികർ കരിപ്പൂർ ഹജ്ജ് ഹൗസിൽ എത്തിയതിന് ശേഷമാണു വിവിധ സ്ഥലങ്ങളിലേക്കു പുറപ്പെട്ടത്.രക്ഷാദൗത്യത്തിന് ആവശ്യമായ വൈദ്യുതി ബോട്ടുകളടക്കമുളള ആധുനിക സൗകര്യങ്ങളുമായാണു സംഘമെത്തിയത്.എറണാകുളം, തൃശൂർ, വയനാട് എന്നിവിടങ്ങളിലേക്കാണു സംഘം കരിപ്പൂരിൽനിന്നു പുറപ്പെട്ടത്. ഇവരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ കെഎസ്ആർടി സി ബസുകളും ഹജ്ജ് ഹൗസിലെത്തിയിരുന്നു.ജില്ലാ കളക്ടറുടെ നിർദേശ മനുസരിച്ചാണു സൈന്യത്തെ ഓരോ മേഖലയിലേക്കും അയച്ചത്.
കേന്ദ്രസേനയുടെ ഇടത്താവളമായി ഹജ്ജ് ഹൗസ്
12:14 AM Aug 18, 2018 | Deepika.com