തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ച അടിയന്തരമായി പരിഹരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സഹായത്തിനായി നിലവിളിച്ചുകൊണ്ട് വെള്ളം മുങ്ങിയ കെട്ടിടങ്ങളുടെ മുകളിൽ ഇരിക്കുന്നത്. ഒറ്റപ്പെട്ട മേഖലകളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു. അവർക്ക് സഹായമെത്തിക്കാനാകുന്നില്ല. ഭക്ഷണവും ശുദ്ധജലവും മരുന്നും കിട്ടാതെ ജനങ്ങൾ അവശരായി. വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈലുകൾ ഓഫായതോടെ ഒറ്റപ്പെട്ടുപോയവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. വൃദ്ധരും കുട്ടികളും അടക്കമുള്ളവർ നരകയാതന അനുഭവിക്കുന്നു.
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എല്ലായിടത്തും ഭക്ഷ്യവസ്തുക്കളോ ശുദ്ധജലമോ മരുന്നോ എത്തിക്കാൻ സർക്കാരിനായില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾ കഷ്ടപ്പെടുന്നതാണ് കാണാൻ കഴിയുന്നത്. സന്നദ്ധ സംഘടനകൾ ചെയ്യുന്ന സഹായങ്ങൾ മാത്രമാണ് ക്യാമ്പുകളിലെത്തുന്നത്. സർക്കാരിന്റെ സഹായം കാര്യമായി എത്തുന്നില്ല. ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രങ്ങളുടെയും ക്ഷാമമുണ്ട്. ക്യാമ്പുകളിൽ അടിയന്തരമായി കുടിവെള്ളവും ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനു നടപടിയുണ്ടാകണം.
കേരളത്തിന്റെ ഇപ്പോഴത്തെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ഇതു കൈകാര്യം ചെയ്യാൻ കഴിയുന്ന കൂടുതൽ സേനയെയും വിദഗ്ധരെയും എത്തിക്കണം. വിരമിച്ച സൈനികരുടെ സഹായം സർക്കാർ തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾ പരിഹരിക്കണമെന്നു രമേശ് ചെന്നിത്തല
12:14 AM Aug 18, 2018 | Deepika.com