തിരുവനന്തപുരം: പ്രളയദുരന്തം നേരിടാൻ, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഓണത്തിനുള്ള ഉത്സവബത്ത പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാൻ തീരുമാനിച്ചു. വിവിധ സർവീസ് സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ ചർച്ചയിലാണു തീരുമാനം. ഉത്സവബത്ത സമാഹരണത്തിലൂടെ 110 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
മാസം 26,000 രൂപയ്ക്ക് മുകളിൽ ശന്പളം വാങ്ങുന്ന ജീവനക്കാർക്കാണ് ഉത്സവബത്തയ്ക്ക് അർഹത. അതിന് താഴെയുള്ളവർക്ക് ബോണസാണ് ലഭിക്കുക. 2750 രൂപയാണ് ഉത്സവബത്തയായി ലഭിക്കുന്നത്. ഈ തുകയാണ് ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകുന്നത്. രണ്ടു ദിവസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നു നേരത്തേ മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. ഇതിന് പുറമേയാണ് ഉത്സവബത്തയും.
5.10 ലക്ഷം ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ അര ലക്ഷത്തിൽ താഴെ പേർ മാത്രമാണ് ബോണസിന് അർഹരായിട്ടുള്ളത്. ബാക്കിയുള്ളവരെല്ലാം ഉത്സവബത്ത വാങ്ങുന്നവരാണ്. ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനുള്ള സർക്കാർ നിർദേശം സ്വാഗതാർഹമാണെന്ന് എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു.
സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസ നിധിയിലേക്ക്
12:14 AM Aug 18, 2018 | Deepika.com