കൊച്ചി: മുട്ടം യാർഡിൽ വെള്ളം കയറിയതിനെ തുടർന്നു കൊച്ചി മെട്രോ സർവീസ് ഇന്നലെ 10 മണിക്കൂർ നിർത്തിവച്ചു. കളമശേരി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടിരുന്നു. സ്ഥിതിഗതികൾ അനുകൂലമായതോടെ വൈകുന്നേരം 4.30ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് സർവീസ് ആരംഭിച്ചു.
വെള്ളം ഉയരുന്നതിനാൽ ഓപ്പറേഷൻ കണ്ട്രോൾ സിസ്റ്റം ബുധനാഴ്ച രാത്രി തന്നെ ഷട്ട് ഡൗണ്‍ ചെയ്തിരുന്നു. വൈകുന്നേരത്തോടെ മുട്ടം, പാലാരിവട്ടം സ്റ്റേഷനുകളിലേക്ക് സിഗ്നൽ കണ്ട്രോളിംഗ സംവിധാനം മാറ്റിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. അതിനാൽ വേഗതകുറച്ചായിരുന്നു സർവീസ്. ആറു ട്രെയിനുകൾ മാത്രമേ ഇന്നലെ സർവീസ് നടത്തിയുള്ളൂ. ആലുവ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതാത് സ്ഥലങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ സൗജന്യ യാത്രയാണ് കെഎംആർഎൽ ഒരുക്കിയത്. പതിവുപോലെ രാത്രി 10.30 വരെ സർവീസ് തുടർന്നു.
കൊച്ചി മെട്രോ 10 മണിക്കൂർ സർവീസ് നിർത്തിവച്ചു
12:54 AM Aug 17, 2018 | Deepika.com