ഈരാറ്റുപേട്ട: തീക്കോയി വെള്ളികുളത്ത് ഉരുൾപൊട്ടി വീടു തകർന്നു ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. വെള്ളികുളം കോട്ടിരിപ്പിൽ ബിനുവിന്റെ മക്കളായ അൽഫോൻസ (10) ടിന്റു മോൾ (ഏഴ്), ബിനുവിന്റെ ഭാര്യ അനുമോളുടെ മാതാവ് മോളി (55), മോളിയുടെ മാതാവ് പള്ളിപറന്പിൽ നരിക്കുന്നേൽ റോസമ്മ ദേവസ്യ(മാമി-85) എന്നിവരാണു മരിച്ചത്.
തലയ്ക്കു പരിക്കേറ്റ ബിനുവിനെയും ശാരീരിക അസ്വസ്തതയുണ്ടായ മകൾ വിനീതയെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂത്ത മകൻ ജോമോൻ (15) ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.30നാണു മലഞ്ചെരുവിൽ ഉരുൾ പൊട്ടിയത്. പ്രായമായവരും കുട്ടികളും ഉറക്കത്തിലായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന അതിഥിയാണു അപകടവിവരം പുറത്തറിയിച്ചത്. ശക്തമായ വെള്ളത്തിനൊപ്പം കല്ലും മണ്ണും വീണു വീട് പൂർണമായി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും എത്തി തെരച്ചിലിലാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളികുളം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
വെള്ളികുളത്ത് ഉരുൾപൊട്ടൽ; ഒരു വീട്ടിലെ നാലു പേർ മരിച്ചു
12:54 AM Aug 17, 2018 | Deepika.com