നെടുങ്കണ്ടം: പച്ചടി പത്തുവളവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. താറാവിളയിൽ പീറ്റർ തോമസ് (72), ഭാര്യ റോസമ്മ (70), മരുമകൾ ജോളി (43) എന്നിവരാണു മരിച്ചത്. മകൻ ജയൻ, കൊച്ചുമകൻ എബിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. വീടിന്റെ മുകൾവശത്ത് ഉണ്ടായിരുന്ന മല കനത്തമഴയിൽ ഇടിഞ്ഞു വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. വീട് പൂർണമായും മണ്ണിനടിയിലായി. അഞ്ചു പേരായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. നെടുങ്കണ്ടത്തുനിന്നു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം തെരച്ചിൽ നടത്തി. അരമണിക്കൂറിനുള്ളിൽതന്നെ പീറ്ററിനെ അടുക്കള ഭാഗത്തുനിന്നു കണ്ടെത്തി. റോസമ്മ, ജോളി എന്നവരെ രണ്ടു മണിക്കൂറിനു ശേഷമാണ് വീടിന്റെ ഹാളിൽനിന്നു മണ്ണിനടിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിന്റെ ഭിത്തികൾക്കിടയിൽനിന്ന് ജയനെ വലിച്ചു പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണിടിഞ്ഞു വീഴുന്നതു കണ്ട് ഓടിമാറുന്നതിനിടെ വീണാണ് എബിനു നിസാര പരുക്കേറ്റത്. എബിനു പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ജയന്റെ ചികിത്സയ്ക്കും മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും അടിയന്തര സഹായമായി 30,000 രൂപ നെടുങ്കണ്ടം താലൂക്ക് ഓഫീസിൽനിന്ന് ബന്ധുക്കൾക്കു കൈമാറി. മൃതദേഹങ്ങൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ജയന്റെ മകൻ അരുണ് എത്തിയ ശേഷം സംസ്കാരം പിന്നീടു നടക്കുമെന്നു ജയന്റെ സഹോദരി മിനി, ഭർത്താവ് കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.
പച്ചടി പത്തുവളവിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
12:54 AM Aug 17, 2018 | Deepika.com