പത്തനംതിട്ട: പ്രളയത്തിൽ വീടുകൾക്കു മേലും ഉയർന്ന പ്രദേശങ്ങളിലും അഭയം തേടിയവർ എല്ലാത്തരത്തിലും ഒറ്റപ്പെട്ടതോടെ ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയെന്ന ദൗത്യം ബുധനാഴ്ച രാത്രിയോടെ നാട് ഒറ്റക്കെട്ടായി ഏറ്റെടുത്തു. മന്ത്രി മാത്യു ടി.തോമസ്, ജില്ലാ കളക്ടർ പി.ബി. നൂഹ്, എംഎൽഎമാർ, കുടുംബശ്രീ ഡയറക്ടർ എസ്. ഹരികിഷോർ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ ഇതിനായി നേതൃത്വം നൽകി. പുലർച്ചെ മുതൽ സജീവരായിരുന്ന റവന്യു ഉദ്യോഗസ്ഥസംഘവും ഇവർക്കൊപ്പം ചേർന്നു. വിവിധ സേനാവിഭാഗങ്ങളുടെ സംവിധാനം ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങിയതറിഞ്ഞ് ആശ്വാസം കൊണ്ടവർ ജില്ലയ്ക്കു പുറത്തുള്ളവരാണ്. ഇവരിലേക്കാണ് വീടുകളിൽ കുടങ്ങിയവരധികവും സന്ദേശം അയച്ചു തുടങ്ങിയത്.
നിലയ്ക്കാത്ത വിളികൾ
വിദേശത്തുള്ള ബന്ധുക്കളുടെ ഫോണ് വിളികളേറെയും എത്തിയത് ദുരന്തനിവാരണ വിഭാഗത്തിനും റവന്യു ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമാണ്. ഉൗണും ഉറക്കവും ഉപേക്ഷിച്ച് ഇവരെല്ലാം ലഭിച്ച സന്ദേശങ്ങൾ കൈമാറി. റാന്നിയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും തീയറ്ററിലും കുടുങ്ങിയവരടക്കമുള്ളവരെ രക്ഷപെടുത്തി. ഹോസ്റ്റലുകൾ, ബാലാശ്രമം എന്നിവിടങ്ങളിലും രക്ഷാപ്രവർത്തകരെത്തി.
പ്രളയത്തിന്റെ ഇരകളിൽ മിക്കവർക്കും അഭയം തേടിയ ഭാഗങ്ങളിൽനിന്ന് വേണ്ടപ്പെട്ടവരെ ഒന്നോ രണ്ടോ തവണ വിളിക്കാനേ കഴിഞ്ഞൂളളൂ. പിന്നീട് ഫോണ് നിശ്ചലമായി. വേണ്ടപ്പെട്ടവർ പിന്നീട് മാധ്യമപ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, രക്ഷാസംഘങ്ങൾ എന്നിവരെ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറി. മാധ്യമപ്രവർത്തകരും റവന്യൂ, പിആർഡിസംഘവും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പാണ് ഇവ ഒന്നായി കണ്ട്രോൾ റൂമിനു കൈമാറിയത്. കണ്ട്രോൾ റൂമിൽ മാധ്യമപ്രവർത്തകരും പങ്കാളികളായി.
ടോർച്ച് തെളിച്ച്
രാത്രി വീടുകൾക്കു മേലേ കഴിയുന്നവരോട് ടോർച്ചോ മൊബൈൽ ഫോണോ തെളിച്ച് ശ്രദ്ധ ആകർഷിക്കാൻ നിർദേശിച്ചു. ഒരു തവണ അഞ്ച് പേരെ വീതമാണ് രക്ഷിച്ചത്. രണ്ട് ഹെലികോപ്റ്ററുകളാണ് വന്നത്. തിരുവനന്തപുരത്തു ശംഖുമുഖത്തെ വ്യോമതാവളത്തിലാണ് ഇവരെ ഇറക്കിയത്. ഇവരെ പിന്നീട് സർക്കാർ ചെലവിൽ നാട്ടിലേക്കു മടക്കും. റാന്നി തോട്ടമണ്ണിൽനിന്ന് മാത്രം 20 പേരെ സൈന്യം രക്ഷിച്ചു. കോഴഞ്ചേരി, ആറൻമുള എന്നിവിടങ്ങളിലും സൈന്യം എത്തി.
ഹെലികോപ്റ്ററിലെ ആകർഷിക്കാനുള്ള ലൈറ്റ് സൂചന നവമാധ്യമങ്ങൾ വഴിയാണ് നൽകിയത്. എൻഡിആർഎഫ് സംഘവും സൈന്യത്തിന് ഒപ്പം ചേർന്നു. ഹെലികോപ്റ്ററിൽനിന്ന് ഒരു സൈനികൻ താഴേക്ക് വന്ന് ആളിനെ ബെൽറ്റിട്ട് സുരക്ഷിതമാക്കി മുകളിലേക്ക് കയറ്റിയാണു രക്ഷാപ്രവർത്തനം നടത്തിയത്. സ്ത്രീകളെ അടക്കം ഇത്തരത്തിൽ രക്ഷപ്പെടുത്തി.
ഉറങ്ങാത്ത രാത്രി, രക്ഷാദൗത്യവുമായി ഒറ്റക്കെട്ട്
12:54 AM Aug 17, 2018 | Deepika.com