കൊച്ചി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വിമാനത്താവളം ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ 26 വരെ അടച്ചു. കഴിഞ്ഞ ബുധനാഴ്ച നെടുന്പാശേരിയിലേക്കു വന്നു 10 വിമാനങ്ങളാണ് വിവിധ സ്ഥലങ്ങളിലേക്കു തിരിച്ചുവിട്ടത്.
സർവീസ് നിർത്തിയതോടെ ആയിരത്തോളം ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാർക്കു യാത്ര ഉപേക്ഷിച്ചു തിരികെ പോകേണ്ടി വന്നു. വിമാനത്താവളത്തിലേക്കുള്ള എല്ലാ ഗതാഗത മാർഗങ്ങളും തടസപ്പെട്ടിരിക്കുകയാണ്. റണ്‍വേയിൽനിന്നു വെള്ളം പുറത്തേക്കു പന്പു ചെയ്ത് കളഞ്ഞുകൊണ്ടിരുന്നപ്പോൾ കിഴക്കുവശത്തും തെക്കുവശത്തുമുള്ള മതിൽക്കെട്ട് ഏഴ് സ്ഥലങ്ങളിലാണ് ഇടിഞ്ഞുവീണത്. ഇതോടെ പെരിയാറിന്റെ കൈവഴിയായ ചെങ്ങൽതോട് വഴി ഒഴുകി വന്ന വെള്ളം മുഴുവൻ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി. ഒഴുക്കിന്റെ ആഘാതം മൂലം വിമാനത്താവളത്തിന്റെ പടിഞ്ഞാറുവശത്തുള്ള മതിൽക്കെട്ടും പൂർണമായി മറിഞ്ഞുവീണു.
വിമാനത്താവളത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിരുന്നു. ആഭ്യന്തര ടെർമിനലിലേക്ക് ഇന്നലെ രാവിലെ ആറോടെയാണു വെള്ളം കയറിയത്. രാവിലെ 11ന് ആഭ്യന്തര ടെർമിനൽ അടച്ചതായി അറിയിപ്പ് ലഭിച്ചു. എയർ ട്രാഫിക് കണ്ട്രോൾ ടവറിന്റെ ഒന്നാം നിലവരെ വെള്ളം കയറി. അഗ്നിശമനസേനാ വിഭാഗത്തിന്റെ ഓഫീസുകളും പ്രവർത്തനരഹിതമായി. റണ്‍വേയിൽ കൂടി പുഴപോലെയാണ് കിഴക്കുനിന്നു പടിഞ്ഞാറോട്ട് വെള്ളമൊഴുകുന്നത്. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് ഒഴുക്കിന്റെ ശക്തിയും വർധിക്കുകയാണ്.
പ്രതിദിനം അന്‍പതിലധികം ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളാണ് നെടുന്പാശേരിയിൽനിന്നു സർവീസ് നടത്തുന്നത്. ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്കു യാത്രാസൗകര്യം ഒരുക്കുന്നതു സംബന്ധിച്ചു കൃത്യമായ അറിയിപ്പുകളൊന്നും വിമാനക്കന്പനികൾ നൽകുന്നില്ലെന്നു പരാതിയുണ്ട്. ഫ്ളൈറ്റുകളുടെ ഓപ്പറേഷൻ സംബന്ധിച്ചു ഡിജിസിഎയുടെ ഉറപ്പുകളൊന്നും ലഭിക്കാതെ വ്യക്തമായ മറുപടി നൽകാനാവില്ലെന്നാണ് വിമാനക്കന്പനി അധികൃതർ പറയുന്നത്. വിമാനത്താവളം തുറക്കുന്നത് സംബന്ധിച്ച് നിലവിലെ സാഹചര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.വിമാനത്താവളത്തിൽ യാത്രക്കാർക്കായി കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നന്പർ: 0484 3053500, 2610094.
നെടുന്പാശേരി വിമാനത്താവളം 26 വരെ അടച്ചു
12:24 AM Aug 17, 2018 | Deepika.com