തിരുവനന്തപുരം: ആഘോഷങ്ങൾ ഒഴിവാക്കി ദുരിതബാധിതർക്കു സഹായം എത്തിക്കണമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭ്യർഥിച്ചു. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരെയും ജീവൻ നഷ്ടപ്പെട്ടവരെയും ഓർത്ത് പ്രാർഥിക്കുകയും അവർക്കാവശ്യമായ സഹായം അടിയന്തരമായി എത്തിക്കുകയും ചെയ്യാം. പ്രളയക്കെടുതിയിൽ നമ്മുടെ ധാരാളം സഹോദരങ്ങൾ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യമാണുള്ളത്. മഴ തോരാതെ തുടരുന്ന സാഹചര്യത്തിൽ സഭയിലെ പെരുന്നാൾ, ഓണാഘോഷം മുതലായ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കേണ്ടതാണ്.
ഈ പശ്ചാത്തലത്തിൽ മൂവാറ്റുപുഴയിൽ സെപ്റ്റംബറിൽ നടത്താനുദ്ദേശിച്ചിരുന്ന മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 88-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾ ഒഴിവാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായിരിക്കുന്ന അനേകർക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിലായിരിക്കുന്നവർക്കും ദുരിതാശ്വാസവും സഹായവും എത്തിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. സഭാമക്കളേവരും അതാത് സ്ഥലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജസ്വലമായി നിർവഹിക്കുവാൻ ആഹ്വാനം ചെയ്യുന്നു. ഇന്നും നാളെയും സഭയുടെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രളയപരിഹാരത്തിനായി പ്രത്യേക പ്രാർഥന നടത്തണം. ദുരിത ബാധിതർക്കായി സഭയുടെ പള്ളികളും സ്ഥാപനങ്ങളും തുറന്നു കൊടുക്കുകയും ചെയ്യണം.
ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഭയുടെ ആദ്യഘട്ട സഹായമായി 25,00,000 രൂപ നൽകുകയാണെന്നും അദ്ദേഹം അറിയിച്ചു.
പുനരൈക്യ വാർഷികാഘോഷങ്ങൾ ഒഴിവാക്കി
12:24 AM Aug 17, 2018 | Deepika.com