കൊച്ചി: അതിരൂക്ഷമായ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളജനതയുടെ രക്ഷയ്ക്കായി വിശ്വസികൾ കുടുംബങ്ങളിലും ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും നിരന്തരമായ പ്രാർഥനയിൽ മുഴുകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
ഇപ്പോഴത്തെ സാഹചര്യത്തിൽനിന്നു രക്ഷനേടാൻ എല്ലാവരും ഏകമനസോടെ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രക്ഷാപ്രവർത്തകരോടു പരിപൂർണമായി സഹകരിക്കണം. അവരുടെ നിർദേശങ്ങൾക്കനുസൃതമായി നദികളുടെ പാർശ്വങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്കു താത്കാലികമായി മാറിത്താമസിക്കാൻ മടികാട്ടരുത്. വിവിധതലങ്ങളിൽ സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാരിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഉപയുക്തമാണെന്നാണു മനസിലാക്കുന്നത്. എല്ലാവരുടെയും സഹായസഹകരണങ്ങളുണ്ടെങ്കിലേ ഈ വലിയപ്രതിസന്ധി തരണം ചെയ്യാനാവൂ.
സാധിക്കുന്ന എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകണം. കത്തോലിക്കാ കോണ്ഗ്രസ് പോലുളള സഭയിലെ മുതിർന്നവർക്കായുളള സംഘടനകളും യുവജനപ്രസ്ഥാനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകണം.
രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവരുടെ നിർദേശങ്ങളെ സർവാത്മനാ സ്വീകരിച്ചും അവർക്കൊപ്പം കൈമെയ് മറന്നു പ്രവർത്തിച്ചും സർവോപരി ദൈവകരുണയ്ക്കായി നിരന്തരം പ്രാർഥിച്ചും ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ പ്രത്യാശയോടെ നമുക്കൊരുമിച്ചു തരണം ചെയ്യാനാവുമെന്നും കർദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിലേർപ്പെട്ടും പ്രാർഥിച്ചും കെടുതികൾ തരണം ചെയ്യുക: മാർ ആലഞ്ചേരി
12:24 AM Aug 17, 2018 | Deepika.com