കൊച്ചി: ഭർത്താവിനെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ നിരന്തരം അധിക്ഷേപിക്കുന്നതും അന്തസ് ചോദ്യം ചെയ്യുന്നതും ക്രൂരതയാണെന്നും വിവാഹ മോചനത്തിന് ഇതു മതിയായ കാരണമാണെന്നും ഹൈക്കോടതി. ഭാര്യയുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി സമർപ്പിച്ച വിവാഹമോചന ഹർജി കണ്ണൂർ കുടുംബകോടതി തള്ളിയതിനെതിരെ കണ്ണൂർ സ്വദേശിയായ വി.വി. പ്രഭാകരൻ നൽകിയ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
70 വയസുള്ള ഹർജിക്കാരനെ അറുപതുകാരിയായ ഭാര്യ അധിക്ഷേപിക്കുന്നതും ഇയാളുടെ അന്തസിനെ ചോദ്യം ചെയ്യുന്നതും പിന്നീട് പൊറുക്കാനാവാത്ത മുറിവായി ഹർജിക്കാരന്റെ മനസിൽ കിടക്കുമെന്നും ഇത്തരം നടപടികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരമുള്ള ക്രൂരതയായി വിലയിരുത്തി വിവാഹമോചനം അനുവദിക്കാമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
70 വയസുള്ള ഹർജിക്കാനെതിരെ കേസ് നൽകിയത് മാനസികമായി തകർക്കാനാണെന്ന് കോടതി വിലയിരുത്തി. മകളുടെ വിവാഹം ഹർജിക്കാരനെ ഇവർ അറിയിച്ചതുമില്ല. ഇത്തരം നടപടികൾ ക്രൂരതയാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി വിവാഹമോചനം നൽകാൻ നിർദേശിച്ചത്.1973ൽ വിവാഹിതരായ ഇവർ 1995 മുതൽ വേർപിരിഞ്ഞാണ് കഴിയുന്നത്. 2003ൽ ഭാര്യ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു.
ഭർത്താവ് തന്നോടു ക്രൂരമായി പെരുമാറുന്നെന്ന് ആരോപിച്ചാണ് ഇവർ കണ്ണപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസിൽ ഒത്തുതീർപ്പ് ഉണ്ടായെന്നതിനാൽ പരാതിക്കാരിയും മക്കളും കേസിനെതിരായ നിലപാട് സ്വീകരിച്ചു. ഇതോടെ ഹർജിക്കാരനെ കോടതി വെറുതേ വിട്ടിരുന്നു.
ഭർത്താവിനെ അധിക്ഷേപിക്കുന്നതു വിവാഹമോചനത്തിനു കാരണമാണെന്നു ഹൈക്കോടതി
12:24 AM Aug 17, 2018 | Deepika.com