കൊച്ചി: പ്രമുഖ കവിയും എഴുത്തുകാരനും അധ്യാപകനുമായ ചെമ്മനം ചാക്കോ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാത്രി 11.25ന് കാക്കനാട് പടമുഗൾ പാലച്ചോട് റോഡിലെ ചെമ്മനം വീട്ടിലായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് മുളക്കുളം മണ്ണൂക്കുന്നേൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.
കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1926 മാർച്ച് ഏഴിന് കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ മുളക്കുളത്താണു ജനിച്ചത്. കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങിയ വിവിധ സാഹിത്യ സരണികളിലായി അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ആലുവ യുസി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.
പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ, പാളയംകോട്ട സെന്റ് ജോണ്സ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1968 മുതൽ 86 വരെ കേരളസർവകലാശാലയിൽ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടറുമായും സേവനം അനുഷ്ടിച്ചു.
നാൽപതുകളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ച ചെമ്മനത്തിന്റെ ആദ്യകവിത പ്രവചനം 1946 ലാണു പ്രസിദ്ധീകരിച്ചത്. 1965 ൽ പ്രസിദ്ധീകരിച്ച ഉൾപ്പാർട്ടി യുദ്ധം എന്ന കവിതയിലൂടെ വിമർശഹാസ്യമാണു തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടർന്നു മലയാളകവിതയിൽ സ്വന്തം ഹാസ്യസാഹിത്യ സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. 1967ൽ കനകാക്ഷരങ്ങൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപഹാസ്യ ബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണു ചെമ്മനത്തിന്റേത്.
കേരള സാഹിത്യ അക്കാദമി, ഓതേർസ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ചെമ്മനം ചാക്കോ അന്തരിച്ചു
01:49 AM Aug 15, 2018 | Deepika.com