കൊച്ചി: സമൂഹത്തിനുനേരേ തിരിച്ചു പിടിച്ച കണ്ണാടിയായിരുന്നു ചെമ്മനത്തിന്റെ രചനാപ്രപഞ്ചം. വിവിധ സാഹിത്യ രൂപങ്ങളിലായി അതിവിപുലമായിരുന്നു അദ്ദേഹത്തിന്റെ രചനാലോകമെങ്കിലും കവിതയായിരുന്നു ഇഷ്ട മാധ്യമം. ’ആളില്ലാ കസേരകൾ’ തുടങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ നേർക്കാഴ്ചകളായിരുന്നു. അവ ഏറെ അനുവാചകരെ അദ്ദേഹത്തിനു നേടിക്കൊടുക്കുയും ചെയ്തു.
ചിരിയും ചിന്തയും പടർത്തിയ ആദ്ദേഹത്തിന്റെ കവിതകൾ സഹൃദയർക്കു കൂടുതൽ ഉൾക്കാഴ്ച നൽകി. സാമൂഹ്യ വിമർശനത്തിനുള്ള ഏറ്റഴും നല്ല മാധ്യമം എന്ന രീതിയിൽ അദ്ദേഹം തന്റെ സർഗപ്രപഞ്ചത്തെ വളർത്തി മലയാള കവിതയിൽ ആക്ഷേപഹാസ്യത്തിന്റെ പുതിയപാത തെളിയിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ വ്യവസ്ഥിതികളെ പരിഹസിക്കാൻ കുഞ്ചൻ നന്പ്യാർ തുള്ളലിനെ ഒപ്പം കൂട്ടിയപ്പോൾ ചെമ്മനം തന്റെ കവിതകളെയാണു കൂട്ടുപിടിച്ചത്. അദ്ദേഹത്തിന്റെ പേന ഒരോ തവണ ചലിച്ചപ്പോഴും അതു കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. അതിനാൽ ആധുനിക കവിതയിലെ കുഞ്ചൻ നന്പ്യാരെന്ന വിശേഷണവും ഇദ്ദേഹത്തിന്റെ കാര്യത്തിൽ അന്വർഥമാണ്. ’ആളില്ലാ കസേരകൾ’ പോലുള്ള കവിതകളിലെ വരികൾ പലപ്പോഴും സർക്കാർ സർക്കുലറുകളിൽ പോലും ഇടം പിടിച്ചിരുന്നു.
കുഞ്ചൻ നന്പ്യാർക്കും സഞ്ജയനുംശേഷം അക്ഷരഹാസ്യ രംഗത്ത് ചെമ്മനം ചാക്കോയെപ്പോലെ ശോഭിച്ച മറ്റൊരു കവി മലയാള മണ്ണിലില്ല. ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ സി.ജെ.സി. മുളക്കുളം എന്ന പേരിൽ ചെമ്മനം കവിത എഴുതിത്തുടങ്ങിയിരുന്നു. എന്നാൽ, ഈ കവിയെ സുഹൃത്തുക്കൾപോലും അപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നെ തിരിച്ചറിയപ്പെടാനുള്ള വെന്പലിലാണു പേര് പരിഷ്കരിച്ച് ചെമ്മനം ചാക്കോയെന്നാക്കി മാറ്റിയത്. അങ്ങനെ 1945ൽ ലക്ഷണമൊത്ത ആദ്യ കവിത "പ്രവചനം’ ചെമ്മനത്തിന്റെ തൂലികയിൽനിന്നു പിറന്നു. 1947ൽ "വിളംബരം’ എന്ന കവിതാ സമാഹാരം സ്വന്തം പോക്കറ്റിലെ പണമെടുത്ത് അച്ചടിച്ച് പുറത്തിറക്കി ഹിറ്റാക്കി.
1965ൽ പ്രസിദ്ധീകരിച്ച"ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലൂടെ ആക്ഷേപഹാസ്യമാണു തന്റെ തട്ടകമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1967ൽ "കനകാക്ഷരങ്ങൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. പിന്നീട് 25 ൽപരം വിമർശന ഹാസ്യ കവിതാ സമാഹാരങ്ങൾ അടക്കം അന്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എഴുത്തിലൂടെ അദ്ദേഹം നടത്തിയ നിശിത വിമർശനങ്ങൾ ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്. പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ അതികായന്മർക്കുനേരെയും ചെമ്മനത്തിന്റെ തൂലിക ചലിച്ചിട്ടുണ്ട്.
പത്തു വർഷത്തോളമായി അദ്ദേഹം കൊച്ചിയിലാണ് താമസിച്ച് വന്നിരുന്നത്. പിതാവ് യോഹന്നാൻ കത്തനാർ വൈദികനായിരുന്നു. ഭാര്യ: ഇ.പി. ബേബി (റിട്ട. പ്രധാനാധ്യാപിക കോട്ടണ് ഹിൽ സ്കൂൾ, തിരുവനന്തപുരം). മക്കൾ: ഡോ. ജയ(യുകെ), ഡോ. ശോഭ(അമൃത ഹോസ്പിറ്റൽ, കൊച്ചി). മരുമക്കൾ: ഡോ. ചെറിയാൻ (യുകെ), ഡോ. ജോർജ് പോൾ(അമൃത ഹോസ്പിറ്റൽ, കൊച്ചി).
മാധ്യമസൃഷ്ടി എന്ന കവിതയിൽ ലാവ്ലിൻ കേസും പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടത്തിയ വിദേശയാത്രകളുമായിരുന്നു ഇതിവൃത്തം. നരേന്ദ്ര മോദിയെ അനുകൂലിച്ച് കത്തെഴുതിയ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ വിമർശിച്ചും ചെമ്മനം കവിതയുമെഴുതിയിട്ടുണ്ട്. കൂടാതെ മദ്യവിപത്തിനെതിരേയും ചെമ്മനം കവിതയിലൂടെ പ്രതികരിച്ചിട്ടുണ്ട്. സാമൂഹ്യ അസമത്വത്തിനെതിരേ തൂലിക പടവാളാക്കിയ ചെമ്മനത്തിന്റെ കൃതികളെ കാവ്യഭംഗിയേക്കാളേറെ ശ്രദ്ധേയമാക്കിയതു വിഷയത്തിന്റെ കാലിക പ്രസക്തിയായിരുന്നു.
1965 ൽ പ്രസിദ്ധീകരിച്ച ഉൾപ്പാർട്ടി യുദ്ധം എന്ന കവിതയിലൂടെ വിമർശഹാസ്യമാണു തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടർന്നു മലയാളകവിതയിൽ സ്വന്തം ഹാസ്യസാഹിത്യ സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപഹാസ്യ ബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണു ചെമ്മനത്തിന്റേത്. കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങിയ വിവിധ സാഹിത്യ സരണികളിലായി അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി, ഓതേർസ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
"ആക്ഷേപ ഹാസ്യത്തിന്റെ ആധുനിക കുഞ്ചൻ'
01:49 AM Aug 15, 2018 | Deepika.com