തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷ പരിപാടികൾ പൂർണമായി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരത്തേത് ഉൾപ്പെടെ വിവിധ ജില്ലകളിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ പൂർണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഓണാഘോഷങ്ങൾക്കായി ചെലവഴിക്കാൻ വിവിധ വകുപ്പുകൾക്ക് അനുവദിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണാഘോഷത്തിനായി ചെലവഴിക്കുന്ന തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഇതു സംബന്ധിച്ചു മന്ത്രിസഭയിൽ ചർച്ച നടന്നപ്പോൾ ആഘോഷം ഒഴിവാക്കി നടത്താമെന്നു ചില മന്ത്രിമാർ നിർദേശമുയർത്തി. എന്നാൽ, സംസ്ഥാനം ഇപ്പോൾ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം നടത്തിയാൽ പൊതുജന താൽപര്യത്തിന് എതിരാകുമെന്ന അഭിപ്രായം ഉയർന്നു. ദുരന്തം നേരിടാൻ പൊതുജനങ്ങളിൽ നിന്നടക്കം സഹായം അഭ്യർഥിക്കുകയും സർക്കാർ ഫണ്ട് ഓണാഘോഷത്തിനായി ചെലവഴിക്കുന്നതും വൈരുധ്യമല്ലേയെന്നും അഭിപ്രായമുയർന്നു. തുടർന്നു പൂർണമായി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
തലസ്ഥാനത്ത് ഒരാഴ്ചയോളം നീളുന്ന ഓണാഘോഷ പരിപാടികളാണു മുൻ വർഷങ്ങളിൽ നടന്നു വന്നത്. വിവിധ ജില്ലകളിലെ ഓണാഘോഷപരിപാടികൾക്ക് 35 കോടിയോളം രൂപയാണ് വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നതെന്നാണു കണക്കാക്കുന്നത്. ആലപ്പുഴയിലെ നെഹ്റുട്രോഫി വള്ളംകളി മത്സരം പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി മറുപടി നൽകി. കാലാവസ്ഥ കണക്കിലെടുത്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം കണക്കിലെടുത്ത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചിരുന്നു. ഓണാഘോഷ പരിപാടികൾ ഒഴിവാക്കണമെന്നു പ്രതിപക്ഷം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഓണാഘോഷം പൂർണമായി ഒഴിവാക്കിയതായി മുഖ്യമന്ത്രി
01:49 AM Aug 15, 2018 | Deepika.com