കോഴഞ്ചേരി: വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായും ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ ഭാരതസന്ദർശനവേളയിൽ മുഖ്യചുമതലക്കാരനുമായി സേവനം അനുഷ്ഠിച്ചിരുന്ന തോമസ് ഏബ്രഹാം വിടവാങ്ങി.
കുന്പനാട് പുത്തൻപറന്പിൽ ജ്യോതി ഭവനിൽ തോമസ് ഏബ്രഹാം (92) കഴിഞ്ഞദിവസമാണ് അന്തരിച്ചത്. സംസ്കാരം വെള്ളിയാഴ്ച കുന്പനാട് കൂർത്തമല മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ മീര ഏബ്രഹാം മാരാമണ് പാലക്കുന്നത്ത് കുടുംബാംഗം. മക്കൾ: തോമസ് ഏബ്രഹാം (ഹോംങ്കോംഗ് സർവകലാശാല ജേർണലിസം റിട്ടയേഡ് പ്രഫസറും, ദി ഹിന്ദു പത്രത്തിന്റെ ജനീവയിലെയും ലണ്ടനിലെയും ലേഖകനും), കുരുവിള ജോസഫ് ഏബ്രഹാം (സാവോപോളോ സർവകലാശാല, ബ്രസീൽ). മരുമക്കൾ: റിബേക്ക കൊച്ചിയിൽ (കിഴക്കൻ മുത്തൂർ തിരുവല്ല), അപരസീദ (സാവോപോളോ , ബ്രസീൽ).
1952 ൽ വിദേശ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തോമസ് ഏബ്രഹാം ശ്രീലങ്ക, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു.ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലും പ്രവർത്തിച്ചു. 1961 ൽ പോണ്ടിച്ചേരിയിൽ ചീഫ് സെക്രട്ടറിയായി നിയമിതനായി. ഫ്രഞ്ച് ഭരണത്തിൽനിന്നും പോണ്ടിച്ചേരിയെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിൽ ഇദ്ദേഹത്തിന്റെയും നയതന്ത്രപരമായ കഴിവുണ്ടായിരുന്നു. 1978 മുതൽ ശ്രീലങ്കയിലെ ഹൈക്കമ്മീഷണറുടെയും മാലദ്വീപിലെ അംബാസഡറുടെയും ചുമതലകൾ ഒന്നിച്ച് നിർവഹിച്ചു. വത്തിക്കാനിലെ ആദ്യ സുറിയാനി ക്രിസ്ത്യാനി അംബാസഡറാണ്.
ജോണ് പോൾ രണ്ടാമൻ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തോമസ് ഏബ്രഹാമിനെയാണ് ചുമതലപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുടെ മരണ ശേഷം പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരം മാർപാപ്പ ഇന്ത്യ സന്ദർശിച്ചപ്പോൾ ക്രമീകരണങ്ങളുടെ എല്ലാചുമതലയും തോമസ് ഏബ്രഹാമിനായിരുന്നു.
1970 കളിലെ ശ്രീലങ്കയിലെ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതും ഇദ്ദേഹത്തിന്റെ ശ്രമഫലമായായിരുന്നു.
ഭാര്യ മീര ഏബ്രഹാം പ്രമുഖ ചിത്രകാരിയായിരുന്നു.
വിടവാങ്ങിയതു പ്രമുഖ നയതന്ത്രജ്ഞൻ
01:19 AM Aug 15, 2018 | Deepika.com