തിരുവനന്തപുരം: കടകളിലും ഹോട്ടൽ, റസ്റ്ററന്റ് അടക്കമുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നതു തടയാനും ജോലി ചെയ്യുന്നവർക്ക് ഇരിക്കാനുള്ള സൗകര്യമുറപ്പാക്കാനും വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമഭേദഗതി ഓർഡിനൻസിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
‘1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തി’ലാണ് ഭേദഗതി വരുത്തുക. ഇതിന്റെ കരട് ബില്ലിന് ജൂലൈ നാലിനു മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. ഇതാണ് ഓർഡിനൻസായി ഇറക്കാൻ തീരുമാനിച്ചത്.
രാത്രി ജോലി ചെയ്യുന്ന സ്ത്രീകൾക്കു സുരക്ഷ നൽകുക, സെക്യൂരിറ്റി ഏജൻസി വഴി നിയമിക്കപ്പെടുന്നവർക്ക് നിയമത്തിന്റെ സംരക്ഷണം നൽകുക എന്നിവയും ഓർഡിനൻസിന്റെ ലക്ഷ്യമാണ്. സെക്യൂരിറ്റി ഏജൻസികൾ വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താത്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ഇതിനുവേണ്ടി തൊഴിലാളി എന്ന പദത്തിന്റെ നിർവചനം വിപുലപ്പെടുത്തും.
തൊഴിൽ സ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികളിൽനിന്നും സംഘടനകളിൽ നിന്നും ലഭിച്ച പരാതി പരിഗണിച്ചാണ് ഇരിപ്പിടം നൽകാൻ വ്യവസ്ഥ കൊണ്ടുവരുന്നത്. രാത്രി ഒൻപത് മണിക്ക് ശേഷവും രാവിലെ ആറു മണിക്ക് മുമ്പുമുളള സമയങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കടകളിൽ ജോലി ചെയ്യുന്നവരുടെ രക്ഷയ്ക്കായി ഓർഡിനൻസ്
01:18 AM Aug 15, 2018 | Deepika.com