തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ ഡ്രൈവർമാരെ എട്ടു മണിക്കൂറിലധികം ജോലി നോക്കാൻ അനുവദിക്കില്ലെന്നു സിഎംഡി ടോമിൻ ജെ. തച്ചങ്കരി. കഴിഞ്ഞ ദിവസം ഇത്തിക്കരയിൽ മൂന്നുപേരുടെ ജീവനെടുത്ത അപകടത്തെ തുടർന്നാണ് ഈ തീരുമാനം.
പോലീസ് അന്വേഷണം നടക്കുന്നതിനാൽ അപകട കാരണത്തിലേക്ക് കടക്കുന്നില്ല. നിരീക്ഷണ കാമറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽപെട്ട ബസിലെ ഡ്രൈവർ രാത്രി ഒമ്പതു മുതൽ അപകടമുണ്ടായ 6.30 വരെ തുടർച്ചയായി ബസോടിക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണ്. ഇത്തരം ഡ്യൂട്ടികൾ നേരത്തെ ഒഴിവാക്കിയിരുന്നെങ്കിൽ മൂന്നു ജീവനുകൾ രക്ഷിക്കാനാകുമായിരുന്നൂവെന്നും തച്ചങ്കരി പത്രസമ്മേളനത്തിൽ പറഞ്ഞു.
രാത്രിയിൽ ഓടുന്ന 500 ദീർഘദൂര ബസുകളിലാണു വിശ്രമമില്ലാത്ത ഡ്യൂട്ടി സംവിധാനം അപകടങ്ങളുണ്ടാക്കുന്നത്. ഇവയിൽ ചിങ്ങം ഒന്നു മുതൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തി തുടങ്ങും. സെപ്റ്റംബർ ഒന്നോടെ പൂർത്തീകരിക്കും. എട്ടു മണിക്കൂർ ഡ്യൂട്ടി കഴിയുന്പോൾ ജീവനക്കാരെ മാറ്റും. അല്ലെങ്കിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തും. കണ്ടക്ടർ ലൈസൻസ് എടുക്കുന്ന ഡ്രൈവർമാരെയാണ് ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിലേക്ക് ഉൾക്കൊള്ളിക്കുന്നത്.
ഇത്തരത്തിൽ 720 പേരാണുള്ളത്. ഇവരെക്കൊണ്ട് 130 ബസുകൾ മാത്രമേ ഓടിക്കാൻ കഴിയുകയുള്ളൂ. 370 ബസുകൾക്ക് വേണ്ടി ജീവനക്കാർക്കുള്ള പരിശീലം സെപ്റ്റംബറിനു മുന്പു പൂർത്തീകരിക്കും. ജോലി കഴിഞ്ഞിറങ്ങുന്ന ജീവനക്കാർക്കു വിശ്രമിക്കാൻവേണ്ടി തൃശൂർ, പാലക്കാട്, ബത്തേരി ഡിപ്പോകളിൽ വിശ്രമസങ്കേതം ഒരുക്കും.
എട്ടു മണിക്കൂർ ദൈർഘ്യമുള്ള സിംഗിൾ ഡ്യൂട്ടിയാണ് നിയമ വിധേയം. ഇതു നടപ്പാക്കാൻ കോടതിയും സർക്കാരും അനുമതി നൽകിയിട്ടുണ്ടെന്നും സിംഗിൾ ഡ്യൂട്ടി നിർബന്ധമാക്കുന്നതു സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും തച്ചങ്കരി പറഞ്ഞു.
2017 ൽ 1712 അപകടങ്ങളിലായി 202 പേർ മരിച്ചു. 2018 ൽ ഏഴു മാസത്തിനിടെ 749 അപകടങ്ങളിലായി 94 ജീവനുകൾ നഷ്ടമായി. 2017 ൽ വാഹനങ്ങളുടെ നഷ്ടപരിഹാരമായി 86 കോടി രൂപ നൽകേണ്ടിവന്നു. ഇതൊഴിവാക്കാനുള്ള നീക്കത്തിലാണ് മാനേജ്മെന്റെന്നും അദ്ദേഹം പറഞ്ഞു.
ദീർഘദൂര ഡ്രൈവർമാരുടെ ജോലിസമയം എട്ടു മണിക്കൂറാക്കും: ടോമിൻ ജെ. തച്ചങ്കരി
01:18 AM Aug 15, 2018 | Deepika.com