തിരുവന്തപുരം: ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഇടതു മുന്നണി സ്വജനപക്ഷപാതത്തോടും അഴിമതിയോടും സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സാധാരണഗതിയിൽ മന്ത്രിമാരുടെ വകുപ്പുകൾ പുറത്തറിയുന്നത് ഗവർണർ പ്രഖ്യാപിച്ചതിനു ശേഷമാണ്. ഇവിടെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വകുപ്പുകളൊക്കെ പ്രഖ്യാപിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമാണ് പാർട്ടി സെക്രട്ടറി വകുപ്പുകൾ പ്രഖ്യാപിക്കുന്നത്. ഇവിടെ ഗവർണറെ തന്നെ നോക്കുകുത്തിയാക്കുകയാണ്. ഒരിക്കലും ഒരു കാലത്തും അത്തരം നടപടി ഉണ്ടായിട്ടില്ല.
ഈ മന്ത്രിസഭാ പുനഃസംഘടനയോടെ സിപിഎമ്മിന്റെ മൂന്നു മന്ത്രിമാർ കഴിവുകെട്ടവരാണ് എന്നതു തെളിയക്കപ്പെട്ടിരിക്കുകയാണ്. എ.സി. മൊയ്തീന് മൂന്നാമത്തെ വകുപ്പ് മാറ്റമുണ്ടായിരിക്കുകയാണ്. ആദ്യം സഹകരണമായിരുന്നു. പിന്നെ വ്യവസായമായി, ഇപ്പോൾ തദ്ദേശ സ്വയംഭരണമാണ് നൽകിയിരിക്കുന്നത്. കെ ടി ജലീലിന്റെ തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രവർത്തനം തൃപ്തികരമല്ലാത്തതു കൊണ്ടാണ് അദ്ദേഹത്തിൽ നിന്ന് ആ വകുപ്പ് എടുത്തുമാറ്റിയത്. പ്രഫസറായ രവീന്ദ്രനാഥിന്റെ കൈകളിൽ നിന്ന് ലക്ചററായ കെ.ടി. ജലീലിന്റെ കൈകകളിലേക്ക് ഉന്നത വിദ്യാഭ്യാസം നൽകി.
സിപിഎം മന്ത്രിമാർ പിടിപ്പ് കെട്ടവവരാണെന്നും കാര്യക്ഷമതയില്ലാത്തവരാണെന്നുമാണ് ഈ വകുപ്പ് മാറ്റത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതു കൊണ്ടൊന്നും ഇടതുമുന്നണിയുടെ കാര്യക്ഷമത വർധിക്കാൻ പോകുന്നില്ല. പ്രവർത്തിക്കാത്ത സർക്കാരാണിതെന്ന പ്രതിപക്ഷത്തിന്റെ വാദം ഓരോ ദിവസം കഴിയുംതോറും സർക്കാരും ഇടതുമുന്നണിയും തന്നെ ശരിവച്ചുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തേ പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ചീഫ് വിപ്പടക്കം 25 മന്ത്രി സ്ഥാനങ്ങൾ തിരുമാനിക്കുക വഴി ഇടതുമുന്നണി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനം: ഇടതുമുന്നണി അഴിമതിയോടു സന്ധി ചെയ്തെന്നു രമേശ് ചെന്നിത്തല
01:18 AM Aug 15, 2018 | Deepika.com