തലശേരി: സബ്ജില്ലാതല നീന്തല്‍ മത്സരത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ന്യൂ മാഹി എംഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ ഹൃത്വിക് രാജാണ്(14) മരിച്ചത്.
തമിഴ്നാട്ടിലെ വ്യാപാരി കോടിയേരി പാറാലിലെ കാഞ്ഞിരമുള്ളപറമ്പിൽ കെ. രാജേഷ്-മിനി ദമ്പതികളുടെ മകനാണ്. ടെമ്പില്ഗേറ്റ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ ഇന്നലെ രാവിലെ 10. 30 നാണ് സംഭവം. ഒന്നര മണിക്കൂര്‍ തെരച്ചിൽ നടത്തിയശേഷം 11.50 നാണ് കുളത്തിനടിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചൊക്ലി, തലശേരി സൗത്ത്, തലശേരി നോര്‍ത്ത് സബ് ജില്ലകളില്‍നിന്നുള്ള നൂറിലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും എഇഒ ഉള്‍പ്പെടെയുള്ളവരും നോക്കിനില്‍ക്കെയാണ് കുട്ടി മുങ്ങിത്താണത്. ഒപ്പം നീന്തിയ മൂന്നുപേർ മുന്നേറുകയും പിന്നിലായിരുന്ന ഹൃദിക് മുങ്ങിത്താഴുകയുമായിരുന്നു. മത്സരം മൊബൈലില്‍ പകര്‍ത്തുകയായിരുന്ന ഒരു രക്ഷിതാവ് കുട്ടി മുങ്ങിത്താഴുന്നതു കണ്ട് ഒച്ചവച്ചപ്പോഴാണ് മറ്റുള്ളവരും ശ്രദ്ധിച്ചത്. ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ.
വിവരമറിയിച്ചതിനെത്തുടർന്ന് തലശേരിയില്‍നിന്ന് അഗ്നി രക്ഷാസേന എത്തി ചെളി നിറഞ്ഞ കുളത്തില്‍ ഒരു മണിക്കൂറിലേറെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കണ്ണൂരില്‍നിന്ന് അഗ്നിശമനസേനയുടെ സ്കൂബ മുങ്ങൽവിദഗ്ധർ എത്തി. ഗോപാല്‍പേട്ട സ്വദേശിയാണ് കുട്ടിയെ കുളത്തിന്റെ അടിത്തട്ടിൽനിന്നു കോരിയെടുത്തത്.
വൈകുന്നേരം ആറിന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കാർത്തിക് ഹൃത്വിക്കിന്റെ സഹോദരനാണ്. ടൗൺ എസ്ഐ എ. അനിലിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നീന്തൽ മത്സരത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
01:18 AM Aug 15, 2018 | Deepika.com