നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്നു തെന്നിമാറി. ഇന്നലെ പുലർച്ചെ 4.21 ന് കുവൈറ്റിൽനിന്ന് എത്തിയ കെയു 357 നമ്പർ കുവൈറ്റ് എയർവേസ് വിമാനമാണ് റൺവേയിൽ സ്ഥാനം തെറ്റിയത്. പുലർച്ചെ 3.50 ന് എത്തേണ്ട വിമാനം അര മണിക്കൂർ വൈകിയാണ് ലാൻഡ് ചെയ്തത്. വിമാനം ഇറങ്ങാൻ തുടങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റും മഴയുമാണ് തെന്നിമാറാൻ ഇടയാക്കിയത്.
ഏതാനും മീറ്റർ വലത്തോട്ട് മാറി ലാൻഡ് ചെയ്ത വിമാനം ഉടൻ തന്നെ നിയന്ത്രണത്തിലാക്കി ശരിയായ പാതയിൽ എത്തിക്കാൻ പൈലറ്റിനു കഴിഞ്ഞു. തുടർന്ന് സാധാരണ പോലെ ബേയിൽ എത്തിച്ച് യാത്രക്കാരെ ഇറക്കി.161 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സ്ഥാനംതെറ്റി ഇറങ്ങിയതുമൂലം റൺവേയിലെ നാലു ലൈറ്റുകൾക്ക് കേടു പറ്റിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകിടിച്ചാണ് ലൈറ്റുകൾ തകർന്നത്. ഇവ അടിയന്തരമായി ശരിയാക്കി. അപകടത്തെത്തുടർന്ന് ഈ സമയം ദുബായിൽ നിന്നു വന്ന ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. പിന്നീട് 7.30 ഓടെ ഈ വിമാനം നെടുമ്പാശേരിയിൽ മടങ്ങിയെത്തി.
അപകടത്തിൽപെട്ട കുവൈറ്റ് എയർവേസ് വിമാനത്തിനു മറ്റു തകരാറുകൾ ഇല്ലെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായതിനെത്തുടർന്ന് ഈ വിമാനം യാത്രക്കാരുമായി രാവിലെ 9.30 ന് കുവൈറ്റിലേക്ക് മടങ്ങി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേയിൽ നിന്നു ലാൻഡിംഗിനിടെ വിമാനം തെന്നിമാറുന്നത്.
ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്നു തെന്നിമാറി
01:18 AM Aug 15, 2018 | Deepika.com