തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 9,000 രൂപ ബോണസ് അഡ്വാൻസ് ആയി നൽകാൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയുടെ അധ്യക്ഷതയിൽ ചേർന്ന ഐആർസി യോഗത്തിൽ തീരുമാനമായി. ബോണസ് അഡ്വാൻസ് തുക 18 മുതൽ 21 വരെയുള്ള തീയതികളിൽ വിതരണം ചെയ്യും. ബോണസ് എക്സ്ഗ്രേഷ്യാ ശതമാനം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഓണം കഴിഞ്ഞ് ഐആർസി യോഗം ചർച്ച ചെയ്ത് തീരുമാനിക്കും.
ബോണസ് എക്സ്ഗ്രേഷ്യാ നിരക്ക് നിശ്ചയിച്ച് തീരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അഡ്വാൻസ് ബോണസിൽ അഡ്ജസ്റ്റ് ചെയ്യും.കശുവണ്ടി ഫാക്ടറികളിലെ മാസശന്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ 12 ദിവസത്തിനു തുല്യമായ തുക ബോണസായി നൽകും. ജൂലൈ മാസത്തെ ശന്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ്സ് നിശ്ചയിക്കുന്നത്.
കശുവണ്ടി ഫാക്ടറികളിലെ ഓഫീസ് ജീവനക്കാരുടെ വേതന പരിഷ്കരണം ഓണം കഴിഞ്ഞ് ചേരുന്ന ഐആർസി ചർച്ച ചെയ്ത് തീരുമാനിക്കും. ഇവർക്ക് അവശേഷിക്കുന്ന മാസങ്ങളിലെ ശന്പളത്തിൽ നിന്നു തിരിച്ചു പിടിക്കുന്ന അഡ്വാൻസായി 1000 രൂപ നൽകും. 2018-ജൂലൈ 31 വരെയുള്ള കാലയളവിൽ 75 ശതമാനം അറ്റൻഡൻസ് ഉള്ളവർക്ക് മുഴുവൻ ബോണസ് അഡ്വാൻസും അതിൽ കുറവ് അറ്റൻഡൻസ് ഉള്ളവർക്ക് ആനുപാതിക ബോണസ് അഡ്വാൻസും നൽകും. ഓഗസ്റ്റ് 15, തിരുവോണം ദിവസങ്ങളിലെ അവധി ശന്പളം ലഭിക്കാത്ത തൊഴിലാളികൾക്ക് അത് ബോണസ് അഡ്വാൻസിനോടൊപ്പം നൽകും. ബോണസ് വിതരണം നിശ്ചിത സമയത്തു തന്നെ പൂർത്തിയാക്കണമെന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട ന്യായമായ ബോണസ് നൽകാത്ത കന്പനികൾക്ക് എതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കശുവണ്ടി തൊഴിലാളികൾക്ക് 9,000 രൂപ ബോണസ് അഡ്വാൻസ്; 21നകം വിതരണം ചെയ്യും
01:01 AM Aug 15, 2018 | Deepika.com