തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ പദ്ധതിപ്രദേശത്തു ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ തുറന്ന അഞ്ചു ഷട്ടറുകളിൽ രണ്ടു ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകൾ തുറന്ന നിലയിൽ തുടരാനാണു തീരുമാനം. നിലവിൽ സെക്കൻഡിൽ നാലരലക്ഷം ലിറ്റർ വെള്ളമാണ് ഡാമിൽനിന്നു പുറത്തേക്ക് ഒഴുകുന്നത്. വൈകിട്ട് ആറിനു ജലനിരപ്പ് 2397.04 അടിയിലെത്തിയിരുന്നു. രാത്രി ഏഴിനു 2,397 അടിയായി.
സംഭരണശേഷിയുടെ 95 ശതമാനത്തോളം ജലമാണ് അണക്കെട്ടിലുള്ളത്. ശനിയാഴ്ച മുതൽ മഴ കുറഞ്ഞതോടെ ജലനിരപ്പിലും മാറ്റമുണ്ടായി. എന്നാൽ, മൂന്നു ദിവസത്തേക്കു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പു നിലനിൽക്കുന്നതിനാലാണ് ഷട്ടറുകൾ അടയ്ക്കാൻ കാലതാമസമുണ്ടായത്. പദ്ധതിപ്രദേശത്ത് ഇന്നലെ രാവിലെ വരെ 25.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ഇടുക്കി അണക്കെട്ടിൽനിന്ന് ഒഴുക്കിയത് 106 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളമെന്നു കെഎസ്ഇബി പറയുന്നു. ഇന്നലെ രാവിലെ ഏഴു വരെയുള്ള കണക്കുപ്രകാരം 18,250 കോടി ലിറ്റർ വെള്ളമാണു ഒഴുക്കിയത്.
ജോണ്സണ് വേങ്ങത്തടം
ചെറുതോണി: രണ്ടു ഷട്ടർ അടച്ചു
01:19 AM Aug 14, 2018 | Deepika.com