ചെറുതോണി: ശ് ശ്.. ശ്... ഉപ്പ്, ചേട്ടാ ഉപ്പ് താ, ദുരിതാശ്വാസക്യാന്പിൽ ജില്ലാ കളക്ടറെക്കൊണ്ട് ഉപ്പു വിളന്പിച്ച് ഒന്നാം ക്ലാസുകാരൻ. മുരിക്കാശേരിയിലെ ദുരിതാശ്വാസക്യാന്പിലായിരുന്നു എല്ലാവരിലും ചിരിയുയർത്തിയ സംഭവം അരങ്ങേറിയത്. ഇന്നു വരെ അഭിമുഖീകരിക്കാത്ത ദുരന്തം നേരിട്ട, എല്ലാ നഷ്ടപ്പെട്ടവർക്കു ധൈര്യം പകർന്ന് ജില്ലയിലെ എല്ലാ ദുരന്തമേഖലയിലും അർപ്പണമനോഭാവത്തോടെ ഓടിയെത്തുന്ന ഇടുക്കി ജില്ലാ കളക്ടറുടെ മുന്നിലേക്കാണ് ഒന്നാം ക്ലാസുകാരന്റെ നിഷ്ക്കളങ്കമായ ചോദ്യം വന്നത്.
ഞായറാഴ്ച മുരിക്കാശേരി രാജപുരത്തെ ദുരിതാശ്വാസക്യാന്പിലേക്കു ജില്ലാ കളക്ടർ കെ. ജീവൻബാബു കടന്നു വരുന്പോൾ ഉച്ചയൂണിന്റെ സമയമാണ്. നീലജീൻസും കറുത്ത ഷർട്ടും ധരിച്ചു ക്യാന്പിലേക്കു കടന്നുവന്ന ഇടുക്കിക്കാരൻ ജില്ലാ കളക്ടറെ ആദ്യം ആർക്കും മനസിലായില്ല.
കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഭക്ഷണം കഴിക്കുന്നു. അപ്പോഴാണ് കളക്ടറുടെ പിന്നിൽനിന്ന് ഒരു കുട്ടി വിളിച്ചത്. ശശ് ശ് ചേട്ടാ, കളക്ടർ തിരിഞ്ഞു നോക്കി. ചേട്ടാ, ചേട്ടനെയാ വിളിച്ചത്. ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ മേശയ്ക്കടുത്തെത്തിയപ്പോൾ അൽപം ഉപ്പു വേണമെന്നു പറഞ്ഞു. ഉപ്പുവാങ്ങി കുട്ടിയുടെ ഇലയിലേക്കു വച്ചുകൊടുത്തു. ഇനിയെന്തെങ്കിലും വേണോ? അൽപം വെള്ളം വേണം.
കലവറയിൽനിന്നു വെള്ളവും എത്തിച്ചുകൊടുത്തു. അപ്പോഴാണ് കൂടെയുള്ള ആർഡിഒ എം.പി. വിനോദ് ഇതു ജില്ലാ കളക്ടറാണെന്നു പറയുന്നത്. ഇതു കേട്ടതോടെ എല്ലാവർക്കും അഭ്ഭുതവും ആശ്ചര്യവും. എല്ലാവരോടും വർത്തമാനം പറയാനും ആശങ്കയിൽ കഴിയുന്ന ക്യാന്പിലെ ആളുകൾക്കു സന്തോഷം പകരാനും കളക്ടർ മറന്നില്ല.
ശ് ശ്.. ഉപ്പു താ ചേട്ടാ, കളക്ടറെക്കൊണ്ട് ഉപ്പുവിളന്പിച്ച് ഒന്നാം ക്ലാസുകാരൻ
01:10 AM Aug 14, 2018 | Deepika.com