മാങ്കാംകുഴി (കായംകുളം) : ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റു യുവാവ് റോഡിൽ കിടന്നത് അരമണിക്കൂർ. ഒടുവിൽ ദാരുണാന്ത്യം.
റോഡിൽ രക്തംവാർന്നു യുവാവ് കിടക്കുന്നതു കണ്ടിട്ടും വാഹനയാത്രക്കാർ തിരിഞ്ഞുനോക്കിയില്ല. വെട്ടിയാർ വല്ല്യത്ത് മുക്കിനു സമീപം മണിക്കശേരിൽ സജു(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പന്തളം മാവേലിക്കര റോഡിൽ കൊച്ചാലുംമൂടിനു സമീപമായിരുന്നു അപകടം. സജു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നെന്നു പറയുന്നു.
ചിലർ വാഹനം നിർത്തിയെങ്കിലും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. ഒടുവിൽ കൊച്ചാലുംമൂടിനു സമീപമുണ്ടായ മറ്റൊരു അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര സിഐ പി. ശീകുമാർ പോലീസ് ജീപ്പിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചു. ചെങ്ങന്നൂർ പ്രിയ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു സജു. വിവാഹം കഴിഞ്ഞിട്ട് നാലു മാസമേ ആയിട്ടുള്ളൂ. ഭാര്യ: ദീപ.
റോഡിൽ രക്തം വാർന്നു നവവരന് ദാരുണാന്ത്യം
01:10 AM Aug 14, 2018 | Deepika.com