തിരുവനന്തപുരം: കനത്ത മഴയില്‍ തകര്‍ന്ന വീടുകളും റോഡുകളും പുനര്‍നിര്‍മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ഥിച്ചു.
ദുരിതബാധിതർക്കു ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളുമാണ് അത്യാവശ്യമായി വേണ്ടത്. ക്യാമ്പുകളില്‍ എത്തിച്ചേരാത്ത വീടുകള്‍ തകര്‍ന്നവര്‍ക്കും സമാന ആവശ്യങ്ങള്‍ തന്നെയാണുളളത്. ഇത്തരം സാധനങ്ങള്‍ അയയ്ക്കുന്നതായിരിക്കും ഉചിതം.
സാധനങ്ങള്‍ അയയ്ക്കുന്നവര്‍ അതത് ജില്ലാ കലക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. ജില്ലയ്ക്ക് പുറത്തുനിന്ന് ഇത്തരം സഹായം അയയ്ക്കാന്‍ താല്പര്യമുളളവര് ഏത് ജില്ലയിലേക്കാണോ അയയ്ക്കേണ്ടത് ആ ജില്ലയിലെ എസ്ടിഡി കോഡ് ചേര്‍ത്ത് ഈ നമ്പറില്‍ വിളിക്കണം.
ദുരിതാശ്വാസം: വേണ്ടതു സാമ്പത്തിക പിന്തുണയെന്നു മുഖ്യമന്ത്രി
01:10 AM Aug 14, 2018 | Deepika.com