കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെന്ന കാരണത്താൽ അന്വേഷണം ശരിയല്ലെന്നു പറയാനാവില്ലെന്നു വ്യക്തമാക്കിയാണു നടപടി.
അന്വേഷണം ശരിയായ ദിശയിലാണു നീങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട പ്രതിയെ എപ്പോൾ അറസ്റ്റ് ചെയ്യണമെന്നത് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. ഇതിനായി സീനിയർ ഉദ്യോഗസ്ഥരുടെ അനുമതി തേടേണ്ട കാര്യം അന്വേഷണ ഉദ്യോഗസ്ഥന് ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിൽ എന്തു നടപടിയെടുത്തെന്ന് പൊതുജനം അറിയുന്നില്ലെന്നാണു ഹർജിക്കാരുടെ പരാതി. രഹസ്യസ്വഭാവത്തിലുള്ളതാണ് അന്വേഷണം. അന്വേഷണത്തിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് കോടതിയുടെയും നിലപാട്.
കേസിലെ ഒരു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. മറ്റ് സാക്ഷികളെ സ്വാധീനിച്ചതായി പരാതിയില്ല. ആ നിലയ്ക്ക് സാക്ഷികളെ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കേണ്ട കാര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് അലംഭാവമില്ല. കോടതിയുടെ നിരീക്ഷണമോ സമയബന്ധിതമായി അന്വേഷണം വേണമെന്ന നിർദേശമോ ആവശ്യമില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാവിലെ ഹർജി പരിഗണിച്ചപ്പോൾ ബിഷപ്പിനെ ഉടൻ ചോദ്യം ചെയ്യുമെന്നും ഇതിനുശേഷം അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. ജലന്ധറിലെത്തിയ കേരള പോലീസ് സംഘം ഇന്നലെ രാത്രിയോടെ ബിഷപ്പി നെ ചോദ്യം ചെയ്തു.
ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഹർജി തള്ളി
12:53 AM Aug 14, 2018 | Deepika.com