സുൽത്താൻ ബത്തേരി: കനത്ത മഴയിൽ ഇടിഞ്ഞ അയൽവീടിന്റെ ചുമരിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കുപ്പാടി മൂന്നാം മൈൽ ലക്ഷംവീട് കോളനിയിലെ ജലജാമന്ദിരത്തിൽ മോഹനൻ പിള്ളയുടെ ഭാര്യ രാജമ്മയാണ്(58)മരിച്ചത്. ഇന്നലെ രാവിലെ 10നാണ് സംഭവം.
കെട്ടഴിഞ്ഞ പശുക്കിടാവിന്റെ പിന്നാലെ പോകുന്നതിനിടെയാണ് അയൽവാസിയുടെ വീടിന്റെ ചുമരിടിഞ്ഞ് രാജമ്മയുടെ ദേഹത്തുവീണത്. ഓടിക്കൂടിയ അയൽവാസികൾ മണ്ണ് നീക്കി പുറത്തെടുത്തപ്പോഴേക്കും രാജമ്മ മരിച്ചിരുന്നു. അപകടവിവരം അറിഞ്ഞയുടൻ റവന്യു, പോലീസ് ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും സ്ഥലത്തെത്തി. ജില്ലയിലുണ്ടായിരുന്ന തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രാജമ്മയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുടുംബത്തിന് അടിയന്തരസഹായമായി 10,000 രൂപ റവന്യു വകുപ്പ് കൈമാറി. ഉപജീവനത്തിനു പാൽക്കച്ചവടം നടത്തുന്ന കുടുംബമാണ് രാജമ്മയുടേത്. മക്കൾ: ഗിരിജ, ജലജ. മരുമക്കൾ: സജി, രാധാകൃഷ്ണൻ.
കാലവർഷത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലുണ്ടായ അഞ്ചാമത്തെ മരണമാണിത്. വൈത്തിരിയിൽ കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെ വീടിനു മുകളിൽ മണ്ണിടിഞ്ഞ് തൊളിയത്തറ ജോർജിന്റെ ഭാര്യ ലില്ലി(65)യും വ്യാഴാഴ്ച പുലർച്ചെ മാനന്തവാടി മക്കിമലയിൽ ഉരുൾപൊട്ടി മംഗലശേരി റസാഖ്(40), ഭാര്യ സീനത്ത്(37) എന്നിവരും അന്നുച്ചയോടെ കൽപ്പറ്റ വെള്ളാരംകുന്നിൽ ഇടിഞ്ഞ മണ്ണിൽ പുതഞ്ഞ് മൂപ്പേനാട് വാറൻകോടൻ ഷൗക്കത്തലി(35)യും മരിച്ചിരുന്നു.
ഓഗസ്റ്റ് അഞ്ചിനു രാത്രി വെണ്ണിയോട് പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒമ്പതു വയസുകാരൻ സായൂജിനെ ഇനിയും കണ്ടെത്താനായില്ല. സായൂജിന്റെ പിതാവ് ചുണ്ടേൽ ആനപ്പാറ കല്ലുരുട്ടിപ്പറമ്പിൽ നാരായണൻകുട്ടി, അമ്മ ശ്രീജ, പതിനൊന്നു വയസുള്ള സഹോദരി സൂര്യ എന്നിവരുടെ മൃതദേഹങ്ങൾ പുഴയിൽനിന്നു കണ്ടെത്തിയിരുന്നു.
ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
01:44 AM Aug 13, 2018 | Deepika.com