ചെറുതോണി: കഴിഞ്ഞ ഒന്പതിനു പുലർച്ചെ ഹൈറേഞ്ചിലാകെ ദുരിതംവിതച്ച ഉരുൾപൊട്ടലിൽ കാണാതായവരെ നാലുദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
വാത്തിക്കുടി പഞ്ചായത്തിലെ രാജപുരത്ത് കരിക്കുളത്തിൽ പരേതനായ കുമാരന്റെ മക്കളായ രാജൻ, ഉഷ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ഇന്നലെയും നടന്നിരുന്നു. ഇവരുടെ മാതാവ് മീനാക്ഷി ഉരുൾപൊട്ടലിൽ മരണമടഞ്ഞിരുന്നു. പുലർച്ചെ 3.30-ഓടെയാണ് ഇവരുടെ വീടിനു പിന്നിലായി വലിയ ഉരുൾപൊട്ടലുണ്ടായത്. മണ്ണും കല്ലും വെള്ളവും കലർന്ന ചെളിവെള്ളം കുതിച്ചെത്തി ദുരന്തമറിയാതെ കിടന്നുറങ്ങിയ ഈ കുടുംബത്തെ വീടുസഹിതം കവർന്നെടുക്കുകയായിരുന്നു. വീടിരുന്ന സ്ഥലവും പറന്പും മലവെള്ളം കൊണ്ടുപോയി.
മീനാക്ഷിയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ വീടിനുതാഴെ നൂറുമീറ്ററോളം മാറിയാണ് കണ്ടെത്താനായത്. രാജനും ഉഷക്കും വേണ്ടിയുള്ള തെരച്ചിൽ മുരിക്കാശേരി പോലീസും ഫയർഫോഴ്സും നാട്ടുകാരും ആരംഭിച്ചു. കനത്തമഴയും അണക്കെട്ട് തുറന്നുവിട്ട് പെരിയാറിലൂടെയുള്ള വെള്ളമൊഴുക്ക് വർധിച്ചതും തെരച്ചിലിനു തടസമായി.
പിറ്റേന്നുമുതൽ ചെങ്കുത്തായ ഇറക്കത്തിൽ വടംകെട്ടിയിറങ്ങി ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ തെരച്ചിലാരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഉരുൾപൊട്ടി ഒഴുകിപ്പോയ തോട് പെരിയാറിലേക്കാണ് എത്തുന്നത്. പെരിയാറിന്റെ തീരപ്രദേശങ്ങളിലും തെരച്ചിൽ തുടർന്നു. ഇരുവരും തിരിച്ചെത്തുമെന്നും അപകടമൊന്നുമുണ്ടായിട്ടില്ലെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കയാണ് സഹോദരങ്ങൾ.
അതേസമയം, പ്രകൃതിക്ഷോഭത്തിൽ മരിച്ച മീനാക്ഷിയെ സംസ്കരിക്കാൻപോലും ഇവരുടെ പുരയിടത്തിൽ മണ്ണുണ്ടായിരുന്നില്ല. മണ്ണിടിഞ്ഞ് ഒഴുകിപ്പോയത് മീനാക്ഷിയുടെ വീടും പുരയിടം പൂർണമായുമായിരുന്നു. കൊന്നത്തടിയിലുള്ള മകന്റെ വീട്ടുവളപ്പിലാണ് മീനാക്ഷിയെ സംസ്കരിച്ചത്.
ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
01:44 AM Aug 13, 2018 | Deepika.com