തിരുവനന്തപുരം: കാലവർഷം അവസാനിക്കാൻ ഒന്നര മാസത്തിലേറെ ബാക്കി നിൽക്കുമ്പോൾ, കേരളത്തിൽ പെയ്തതു കഴിഞ്ഞ കാലവർഷക്കാലത്ത് ആകെ കിട്ടിയതിനേക്കാൾ കൂടുതൽ മഴ! ജൂണ്‍ മുതൽ സെപ്റ്റംബർ വരെ കഴിഞ്ഞ വർഷം കേരളത്തിനു കിട്ടിയത് 185.59 സെന്റിമീറ്റർ മഴയാണ്. എന്നാൽ, ഇക്കുറി ഇന്നലെ വരെ കിട്ടിയത് 188.64 സെന്റിമീറ്ററാണ്. 155.13 സെന്റിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്. ഇടുക്കി ജില്ലയിൽ ഇതിനകം 55.32 ശതമാനം മഴ അധികം ലഭിച്ചു.
ഇനി 15 സെന്റിമീറ്റർകൂടി പെയ്താൽ കാലവർഷത്തിൽനിന്നു കേരളത്തിനു കിട്ടേണ്ട ശരാശരി മഴയുമാകും (203.97 സെന്റിമീറ്റർ). കഴിഞ്ഞ വർഷം ഒൻപതു ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിടത്ത്, ഇക്കുറി ഇതിനോടകം 20 ശതമാനം അധികം പെയ്തു കാലവർഷം കണക്കു തീർത്തിരിക്കുകയാണ്.
ഇനി 48 ദിവസം കൂടി കാലവർഷം ബാക്കിയുണ്ട്. കനത്ത മഴ ശമനമില്ലാതെ തുടർന്നാൽ ഇക്കുറി കേരളത്തിൽ കൊടും നാശത്തിന്റെ അതിവർഷമായേക്കാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കാലവർഷത്തിൽനിന്ന് ഇന്നലെ വരെ കേരളത്തിനു കിട്ടിയ മഴ, കിട്ടേണ്ട ആകെ മഴ (ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ) എന്നിവ ജില്ല തിരിച്ച് സെന്റിമീറ്ററിൽ.
ആലപ്പുഴ: 145.44 (174.59). എറണാകുളം: 205.11(206.5). ഇടുക്കി: 259.33 (227.62). കണ്ണൂർ: 219.44 (266.9). കാസർഗോഡ്: 197.08 (300.75).
കൊല്ലം: 121.76 (133.23). കോട്ടയം: 191.86 (189.73). കോഴിക്കോട്: 234.79 (260.31). മലപ്പുറം: 206.45 (206.04). പാലക്കാട്: 174.32 (157.27). പത്തനംതിട്ട: 150.2 (171.57). തിരുവനന്തപുരം: 75.56 (87.13). തൃശൂർ: 153.22(219.75). വയനാട്: 236.82 (263.21).
മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ഇന്നുച്ചകഴിഞ്ഞു രണ്ടുവരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റുവീശാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്കുപടിഞ്ഞാറു ഭാഗത്തും, കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്.
കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇന്നു ശക്തമോ അതിശക്തമോ ആയ മഴയ്ക്കും 14ന് ശക്തമായ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കണക്കു തീർത്ത് പെരുമഴക്കാലം
01:44 AM Aug 13, 2018 | Deepika.com