തിരുവനന്തപുരം: മന്ത്രിസഭാംഗമായി മടങ്ങിയെത്തുന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്താൻ തീരുമാനം. കാലവർഷക്കെടുതിയുടെ സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്ഭവനിൽ പ്രത്യേക പന്തൽ നിർമിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.
രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ പത്തിനാണ് ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ. 200 പേർക്ക് ഇരിക്കാവുന്ന രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് അത്രയും പേർക്കു മാത്രമേ ക്ഷണം ഉണ്ടാകൂ. ചടങ്ങ് എല്ലാവർക്കും ലൈവായി കാണാൻ വേദിയിൽ ടിവികൾ സജ്ജീകരിക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു ചായ സത്കാരം മാത്രമാകും ഒരുക്കുക. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ രാജിവച്ച ഒഴിവിൽ എം.എം. മണി മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പ്രത്യേക പന്തൽ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഫോണ്‍കെണി കേസിൽപ്പെട്ട എ.കെ. ശശീന്ദ്രൻ മന്ത്രിയായി മടങ്ങിയെത്തിയപ്പോഴും ആർഭാടം ഒഴിവാക്കിയിരുന്നു.
രാവിലെ പത്തിനു സത്യപ്രതിജ്ഞാ ചടങ്ങിനും ചായസത്കാരത്തിനും ശേഷം ഇ.പി. ജയരാജൻ 11നു നടക്കുന്ന പതിവു മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. പതിവു മന്ത്രിസഭാ യോഗം നടക്കുന്ന ബുധനാഴ്ച സ്വാതന്ത്ര്യദിനമായതിനാൽ നാളെത്തേക്കു മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി 19 പോകാനാണു നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ ചുമതല കൈമാറേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ചുമതല ഇ.പി. ജയരാജനു കൈമാറുമെന്ന സൂചനയുണ്ട്.
നേരത്തെ വഹിച്ചിരുന്ന വ്യവസായ വകുപ്പാണ് ഇ.പി. ജയരാജനു നൽകിയിട്ടുള്ളത്. സെക്രട്ടേറിയറ്റിലെ നോർത്ത് സാൻഡ് വിച്ചിലെ ഓഫീസാകും ജയരാജന് അനുവദിച്ചേക്കുക. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ, എ.സി. മൊയ്തീൻ അടക്കമുള്ള മറ്റു ചില മന്ത്രിമാരുടെ ഓഫീസുകളിലും വൈകാതെ മാറ്റമുണ്ടാകും.
ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാചടങ്ങിന് ആഘോഷം ഒഴിവാക്കി
01:44 AM Aug 13, 2018 | Deepika.com