തിരുവനന്തപുരം: വയനാട്ടിലെ സുഗന്ധഗിരിയിലും ഇടുക്കിയിലെ മാങ്കുളത്തും മഴക്കെടുതിയിൽ തകർന്ന പാലങ്ങളും ഒലിച്ചു പോയ റോഡുകളും സൈന്യം പുനർനിർമിച്ചു.
കോണ്ക്രീറ്റ് പാലം ഒഴുകിപ്പോയതിനെത്തുടർന്നു മാങ്കുളത്ത് ഒറ്റപ്പെട്ടുപോയ 800ഓളം കുടുംബങ്ങളെ സഹായിക്കാൻ താത്കാലിക പാലം നിർമിച്ചതായി സൈനിക വക്താവ് അറിയിച്ചു.
ജില്ലാഭരണകൂടങ്ങളുടെ സഹായത്തോടെയാണു പാലങ്ങൾ പുനർനിർമിച്ചത്. ഇടുക്കി ജില്ലയിലെ കൊച്ചുകൊടക്കല്ല്, മച്ചിപ്ലാവ് മേഖലയിലും സൈന്യം ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ഒറ്റപ്പെട്ടുപോയവർക്കു ഭക്ഷണവും മരുന്നും എത്തിച്ചു. ഇത്തരം പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഓപ്പറേഷൻ സഹയോഗ് എന്നപേരിൽ കരസേന ഏറ്റെടുത്തു നടത്തുന്ന രക്ഷാപ്രവർത്തനത്തിനു പാങ്ങോട് സൈനിക കേന്ദ്രത്തിൽനിന്നുള്ള മൂന്നു കോളം സൈനികരെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
ബംഗളൂരു ആസ്ഥാനമായ കേരള കർണാടക സബ് ഏരിയയുടെ നിയന്ത്രണത്തിലാണു രക്ഷാപ്രവർത്തനം. ഓപ്പറേഷൻ സഹയോഗ് എന്ന പേരു നിർദേശിച്ചതും ബംഗളൂരുവിലെ സബ് ഏരിയ അധികൃതരാണ്.
രണ്ട് കോളം സൈനികർ (30 സൈനികരും ഒരു തലവനും അടങ്ങുന്നതാണ് ഒരു കോളം) ആലുവയിലും ഒരുകോളം അടിമാലി കേന്ദ്രീകരിച്ചുമാണു പ്രവർത്തിക്കുന്നത്. ഇതുകൂടാതെ പാങ്ങോട് സൈനിക കേന്ദ്രത്തിലെ മേജർ ധാക്കൂറിന്റെ നേതൃത്വത്തിൽ 80 സൈനികർ നാലു ദിവസമായി ഇടുക്കി ജില്ലയിൽ രക്ഷാപ്രവർത്തനത്തിലുണ്ട്.
അടിമാലിയിലെ ദുരിതാശ്വാസ ക്യാന്പിലും സൈനികർ ഭക്ഷണവും മരുന്നും എത്തിച്ചു. 187 പേരാണ് ഇവിടെ ദുരിതാശ്വാസ ക്യാന്പിലുള്ളത്. സമീപ പ്രദേശത്തെ ആറു ദുരിതാശ്വാസ ക്യാന്പുകളിലും സൈന്യം ഭക്ഷണസാധനങ്ങളും മരുന്നും പുതപ്പുകളും വിതരണം ചെയ്തു. വയനാട് സുഗന്ധഗിരി അംബാ മേഖലയിൽ ഏഴു കിലോമീറ്ററോളം റോഡ് ഗതാഗതയോഗ്യമാക്കി. മിക്കിമലയിലെ തകർന്ന മൂന്നു കിലോമീറ്ററും സൈന്യം ഗതാഗതയോഗ്യമാക്കിയതായും വക്താവ് അറിയിച്ചു.
ഇടുക്കിയിലും വയനാട്ടിലും തകർന്ന പാലങ്ങളും റോഡും പുനർനിർമിച്ചു സൈന്യം
01:33 AM Aug 13, 2018 | Deepika.com