പയ്യന്നൂര്‍: ഹരിയാനയില്‍ അഞ്ചു കോടി രൂപയുടെ വെട്ടിപ്പ് നടത്തി മുങ്ങിയ മലയാളിയെ തേടി ഹരിയാന പോലീസ് പയ്യന്നൂരിലെത്തി. കോട്ടയം വാഴൂരിലെ പാട്ടുപ്പാറ പുത്തന്‍പുരയ്ക്കല്‍ ശാന്തമ്മ തങ്കപ്പന്റെ മകന് ഗിരിമോനെ (46) അന്വേഷിച്ചാണ് പോലീസ് എത്തിയത്. ശാന്തമ്മയുടെ വാഴൂരിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. ഗിരിമോന്‍ ഇപ്പോൾ താമസിക്കുന്നത് പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തളിയിലാണ്.
ഏറെക്കാലം ഹരിയാനയില്‍ താമസിച്ചിരുന്ന ഗിരിമോന്‍ ഹരിയാന സ്വദേശിയുമായി ചേര്‍ന്ന് നടത്തിയ ബിസിനസിനിടയില്‍ അഞ്ചു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണു കേസ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നുവെന്ന് ഹരിയാന പോലീസ് പറഞ്ഞു. രാമന്തളിയിലെ വിലാസത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഗിരിമോനെയും അമ്മ ശാന്തമ്മയെയും കണ്ടെത്താനായില്ല.
അഞ്ചുകോടി രൂപയുടെ വെട്ടിപ്പ്: ഹരിയാന പോലീസ് പയ്യന്നൂരിൽ
01:11 AM Aug 13, 2018 | Deepika.com