ആലുവ/കൽപ്പറ്റ/തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീടും സ്ഥലവും നഷ്ടമായവർക്കു പത്തു ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വീട് മാത്രം നഷ്ടപ്പെട്ടവർക്കു നാലു ലക്ഷം രൂപ നൽകും.
പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ നൽകും. ദുരന്തത്തിൽ നഷ്ടം സംഭവിക്കുന്നവർക്കു നൽകുന്ന സഹായത്തിനു നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു കാലവർഷക്കെടുതിക്കിരയായ പ്രദേശങ്ങൾ ഹെലികോപ്ടറിൽ സഞ്ചരിച്ച് സന്ദർശിച്ചശേഷം ആലുവയി ലും വയനാട്ടിലെ കൽ പ്പറ്റയിലും അവലോകന യോഗങ്ങളിൽ ആണ് അദ്ദേഹം ഇതുപറഞ്ഞത്. ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു തിരികെ വീടുകളിലേക്കു പോകുന്ന കുടുംബങ്ങൾക്കു 3800 രൂപ വീതം നൽകും. വെള്ളപ്പൊക്കത്തെത്തുടർന്നു റേഷൻ കാർഡ് അടക്കമുള്ള വിവിധ രേഖകൾ നഷ്ടമായവർക്കു പ്രത്യേക ഫീസ് ഈടാക്കാതെ രേഖകൾ അനുവദിക്കും.
കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ പ്രത്യേക അദാലത്ത് നടത്തും. ഒറിജിനൽ രേഖ തന്നെയായിരിക്കും ഇത്തരത്തിൽ നൽകുക. മഴക്കെടുതിമൂലമുള്ള നാശനഷ്ടങ്ങൾക്കും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാരത്തുക സർക്കാർ കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള സഹായം ലഭ്യമാക്കും. പുതിയ നിരക്ക് അനുസരിച്ചായിരിക്കും ഇതു നൽകുക.
പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കു സ്കൂളിൽനിന്നു പുസ്തകം ലഭ്യമാക്കും. തകർന്ന റോഡുകൾ പുനഃസ്ഥാപിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കും.
വെള്ളമിറങ്ങിയശേഷം രോഗം പടരാനുള്ള സാധ്യതയേറെയാണ്. ചെളി കയറി വീടിനകം വൃത്തിഹീനമായിട്ടുണ്ടാകും. ശുചീകരണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. ഇതിന് ആരോഗ്യവകുപ്പും തദ്ദേശ വകുപ്പും സന്നദ്ധ സംഘടനകളുമായി കൈകോർക്കണം.
കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തന്നതിനുള്ള നടപടികളും അടിയന്തരമായി ചെയ്യും. കിണറുകളിൽ ക്ലോറിനേഷൻ നടത്തി ശുചിയാക്കും. വെള്ളം കയറിയിറങ്ങിയ സ്ഥലങ്ങളിൽ പാന്പിന്റെ ശല്യമുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തെ നേരിടാൻ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആശുപത്രികളിൽ ഒരുക്കും.
സംസ്ഥാനത്തു ചരിത്രത്തിലാദ്യമായാണ് 22 മേജർ ഡാമുകൾ ഒരുമിച്ചു തുറക്കുന്നത്. അപ്രതീക്ഷിതമായി പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങൾ ഒറ്റപ്പെട്ടു. ഈ ദുരന്തത്തെ ഒന്നിച്ചുനിന്നു നേരിടാൻ നമുക്കു കഴിഞ്ഞു. ജനപ്രതിനിധികൾ, സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ, സേനാ വിഭാഗങ്ങൾ, നാട്ടുകാർ എന്നിവ ഏകോപനത്തോടെ ഉണർന്നു പ്രവർത്തിച്ചു.
ദുരിതാശ്വാസ ക്യാന്പുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാന്പിൽ നേരിട്ടു സഹായം എത്തിക്കാതെ ജില്ലാകളക്ടർ വഴി സഹായം എത്തിക്കാൻ സന്നദ്ധ സംഘടനകളും മറ്റും ശ്രദ്ധിക്കണം.
ചെറുതോണിയിലെ കൈയേറ്റക്കാരോട് എന്തു നിലപാടാകും സ്വീകരിക്കുക എന്ന ചോദ്യത്തിന് കൈയേറ്റക്കാരെ ഈ സർക്കാർ സംരക്ഷിക്കില്ല എന്നായിരുന്നു മറുപടി. ഓരോ മേഖലയിലെയും മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മുഖ്യമന്ത്രി തേടിയിരുന്നു.
പിന്നീട് എറണാകുളത്ത് എ ത്തി രണ്ടു ദുരിതാശ്വസ ക്യാന്പു കളും സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവർ സംഘ ത്തിലുണ്ടായിരുന്നു.
റോഡ് തകർന്നു നഷ്ടം 4000 കോടി
ആലപ്പുഴ: മഴക്കെടുതിയിൽ റോഡുകൾ തകർന്ന് നാലായിരം കോടി രൂപയുടെ ബാധ്യതയാണ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടായതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ആലപ്പുഴയിലെ ചങ്ങനാശേരി മുക്കിൽനിന്നു നാലുകിലോമീറ്റർ സഞ്ചരിച്ചപ്പോൾ എസി റോഡിൽ 644 കുഴികൾ എണ്ണിക്കഴിഞ്ഞിരുന്നു. റോഡ് ഏതു രീതിയിൽ പുനർനിർമിക്കണം എന്നതു സംബന്ധിച്ച് 16നകം റിപ്പോർട്ട് നൽകാൻ കെഎസ്ടിപി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയും കളക്ടർ എസ്. സുഹാസും പൊതുമരാമത്ത് വകുപ്പിലെയും കെസ്ടിപിയിലെയും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് എസ്ഡി കോളജ് മുതൽ ചങ്ങനാശേരി വരെയുള്ള റോഡിൽ പരിശോധന നടത്തിയത്.
ഒന്നര വർഷമെങ്കിലും നിലനിൽക്കുന്ന വിധത്തിൽ റോഡ് സഞ്ചാരയോഗ്യമാക്കും. ഇതിനാവശ്യമായ പദ്ധതി റിപ്പോർട്ട് തയാറാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദേശം നല്കി.
വീടു നഷ്ടപ്പെട്ടവർക്കു നാലു ലക്ഷം, വീടും സ്ഥലവും നഷ്ടമായവർക്കു പത്തു ലക്ഷം
01:38 AM Aug 12, 2018 | Deepika.com