നെടുന്പാശേരി: വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രണ്ടു മണിക്കൂർ വിമാനങ്ങൾ ഇറങ്ങുന്നതു നിർത്തിവച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതൽ 3.05 വരെയുള്ള സർവീസുകളാണു തടസപ്പെട്ടത്.
മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മുംബൈയിൽനിന്നു വന്ന ഇൻഡിഗോ വിമാനം കോയന്പത്തൂരിലേക്കും, ബംഗളൂരുവിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനം ബംഗളൂരുവിലേക്കും, മസ്കറ്റിൽനിന്നുള്ള ഒമാൻ എയർ വിമാനം തിരുവനന്തപുരത്തേക്കുമാണു തിരിച്ചുവിട്ടത്. ഉച്ചകഴിഞ്ഞു 3.05നുശേഷം വിമാനസർവീസ് പൂർണമായി പുനഃസ്ഥാപിച്ചു.
വിമാനത്താവളത്തിന്റെ ചുറ്റുമതിലിനു പുറത്തു വെള്ളം ഉയർന്നെങ്കിലും ഉള്ളിലേക്കു കടന്നില്ല. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായരുടെ സാന്നിധ്യത്തിൽ ഉന്നതാധികാര സമിതി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളത്തിൽ കണ്ട്രോൾ റൂം തുറന്നു. ഫോൺ: 0484-3053500.
നെടുന്പാശേരി വിമാനത്താവളത്തിൽ സന്ദർശകർക്കു നിയന്ത്രണം
നെടുന്പാശേരി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലെ ടെർമിനലുകൾക്കുള്ളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസിന്റെ നിർദേശപ്രകാരം ഇന്നു മുതൽ 20 വരെ ടെർമിനലുകൾക്കുള്ളിൽ യാത്രക്കാർ അല്ലാത്തവർക്കു പ്രവേശനമില്ല.
കൊച്ചി വിമാനത്താവളത്തിൽ രണ്ടു മണിക്കൂർ സർവീസ് നിർത്തി
01:37 AM Aug 10, 2018 | Deepika.com