കോട്ടയം: കൊടുംനാശവും ദുരിതവും സമ്മാനിച്ച് ഇന്നലെ പെയ്ത മഴ സംസ്ഥാന ചരിത്രത്തിലെ റിക്കാർഡുകളിലൊന്നും പെടില്ല. നിലന്പൂരിൽ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 39.8 സെന്റിമീറ്റർ മഴ ലഭിച്ചു. രേഖപ്പെടുത്തപ്പെട്ട കണക്കുകൾ അനുസരിച്ച് നിലന്പൂരിൽ ഒരു ദിവസം ലഭിച്ച റിക്കാർഡ് മഴ മാത്രമാണത്. 1941 ജൂണിലെ ഒരുദിവസത്തെ 32 സെന്റിമീറ്ററാണ് ഇതുവരെയുള്ള നിലന്പൂരിന്റെ റിക്കാർഡ്.
24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന മഴയുടെ സംസ്ഥാന റിക്കാർഡ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കാണ്. 1961 മേയ് 28-നു കൊയിലാണ്ടിയിൽ 91 സെന്റിമീറ്റർ മഴ പെയ്തു. രാജ്യത്ത് ഒരുദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് ചിറാപുഞ്ചിയിലാണ്. 1995 ജൂൺ 16-ന് മേഘാലയയിലെ ഈ സ്ഥലത്ത് പെയ്തിറങ്ങിയത് 156.3 സെന്റിമീറ്റർ (5.13 അടി) മഴയാണ്.മുംബൈയിൽ 2005 ജൂലൈ 27-ന് 104.9 സെന്റിമീറ്റർ മഴ പെയ്തപ്പോൾ മഹാനഗരം നിശ്ചലമായി.
ഇന്നലെ മൂന്നാറിൽ 25.36 സെന്റിമീറ്റർ മഴ പെയ്തു. മൂന്നാറിലെ സമീപകാല റിക്കാർഡ് മഴ 2005 മേയിലെ 48 സെന്റിമീറ്ററാണ്. 1924 ജൂലൈയിലെ (കൊല്ലവർഷം 1099) മഹാപ്രളയവേളയിൽ മൂന്നാറിൽ പെയ്ത മഴയുടെ കൃത്യമായ കണക്കില്ല. പഴയ ആലുവ-മൂന്നാർ റോഡും മൂന്നാറിലെ കുണ്ടളവാലി റെയിൽവേയും നഗരപ്രാന്തത്തിലെ ഒന്നു രണ്ടു കുന്നുകളും ഇല്ലാതാക്കിയതാണ് 99-ലെ മഹാപ്രളയം.
അക്കൊല്ലം ജൂലൈയിൽ മൂന്നാറിൽ പെയ്തത് 436.88 സെന്റിമീറ്റർ മഴയാണ്. സംസ്ഥാനത്ത് ഒരു ശരാശരി കാലവർഷക്കാലത്ത് (ജൂൺ-സെപ്റ്റംബർ) ലഭിക്കുന്നത് 204 സെന്റിമീറ്റർ മഴ മാത്രമാണ്. തൊണ്ണൂറ്റൊൻപതിൽ മൂന്നാറിൽ മാത്രമല്ല പാലക്കാട് മുതൽ തെക്കോട്ടുള്ള എല്ലാ മലയോരങ്ങളിലും ഇടനാട്ടിലും അത്യസാധാരണമായ മഴയാണു ലഭിച്ചത്.
ഈ മഴ റിക്കാർഡല്ല
01:14 AM Aug 10, 2018 | Deepika.com