തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനം നടക്കവെ തിരുവനന്തപുരം നഗരത്തിൽ വൻ സുരക്ഷാ വീഴ്ച. പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു. കരമനയിലെ ഒരു സ്പെയർ പാർട്സ് സ്ഥാപനത്തിൽ നിന്നു പോലീസിന്റെ സന്ദേശങ്ങൾ ചോർത്തിയെന്നു സംശയിക്കുന്ന രണ്ട് വയർലെസ് സെറ്റുകൾ പോലീസ് പിടിച്ചെടുത്തു.
രാഷ്ട്രപതിയുടെ സന്ദർശനത്തിനു സുരക്ഷയൊരുക്കാൻ തിരുവനന്തപുരത്തെത്തിയ ഡൽഹിയിൽ നിന്നുള്ള വയർലെസ് മോണിറ്ററിംഗ് സെല്ലിലെ ഉദ്യോഗസ്ഥരാണു പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോരുന്നുവെന്നു കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണറെ ഇക്കാര്യമറിയിച്ച് പോലീസിന്റെയും ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെയും സാന്നിധ്യത്തിൽ സ്ഥാപനത്തിൽ റെയ്ഡ് നടത്തി. തായ്ലൻഡിൽ നിർമിച്ച ഇറക്കുമതി ചെയ്ത വയർലെസ് സെറ്റുകളാണു പിടിച്ചെടുത്തത്.
ടൂവീലർ റൈഡിനു വേണ്ടിയാണ് വയർലെസ് സെറ്റുകൾ ഉപയോഗിച്ചതെന്നാണു സ്ഥാപനയുടമ പോലീസിനോടു പറഞ്ഞത്. എന്നാൽ, പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ഫ്രീക്വൻസി അഡ്ജസ്റ്റ് ചെയ്തു ചോർത്തി ഇവർ കേട്ടുകൊണ്ടിരുന്നത് എന്തിനായിരുന്നുവെന്നതിനെക്കുറിച്ചും ഈ വിവരം പോലീസിൽ അറിയിക്കാതെ മറച്ചുവച്ചത് എന്തിനായിരുന്നുവെന്നുമുള്ള ചോദ്യങ്ങൾക്ക് സ്ഥാപന ഉടമ വ്യക്തമായ ഉത്തരം നൽകിയില്ല.
ഈ സ്ഥാപനത്തിനു ജില്ലയിലുള്ള മറ്റു ബ്രാഞ്ചുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ തലസ്ഥാനത്തു വൻ സുരക്ഷാവീഴ്ച
10:46 PM Aug 06, 2018 | Deepika.com