കൊച്ചി: വിവാദങ്ങൾക്കും അഭിപ്രായഭിന്നതയ്ക്കും നടുവിൽ താരസംഘടനയായ അമ്മ എക്സിക്യൂട്ടിവ് യോഗം ഇന്നു കൊച്ചിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഹോട്ടൽ അബാദ് പ്ലാസയിലാണു യോഗം. നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാൻ അമ്മയിലെ രണ്ടു വനിതാംഗങ്ങൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനയിൽതന്നെ അഭിപ്രായഭിന്നത രൂക്ഷമായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
യോഗത്തിനു മുന്പ് സിനിമയിലെ വനിതാകൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്യുസിസി) അംഗങ്ങളായ പാർവതി, പത്മപ്രിയ, രേവതി എന്നിവരുമായി അമ്മ ഭാരവാഹികൾ ചർച്ച നടത്തും. ’അമ്മ’യുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടി മൂവരും അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിനു കത്തെഴുതിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും അമ്മയിലെ അംഗങ്ങൾ എന്ന നിലയിൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്കു തയാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുമായുള്ള ചർച്ച.
പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണയ്ക്കാനായി അമ്മ സ്വീകരിച്ച നടപടികളുമെല്ലാം ചർച്ച ചെയ്യണമെന്നാണു ഡബ്ല്യുസിസിയുടെ ആവശ്യം. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം സംഘടനയുടെ നിയമാവലി രൂപപ്പെടുത്തുക, സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്കു ചെയ്യാവുന്ന കാര്യങ്ങൾ ആവിഷ്ക്കരിക്കുക എന്നീ കാര്യങ്ങളിലും ചർച്ച വേണെന്നു ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.
അതേസമയം അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടുപോകണമെന്നായിരിക്കും ’അമ്മ’ നേതൃത്വം നടിമാരോടു വ്യക്തമാക്കുക. തങ്ങൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും എല്ലാവർക്കും തുല്യപരിഗണന ഉറപ്പുവരുത്തുമെന്നും ഡബ്ല്യുസിസിയെ ബോധ്യപ്പെടുത്തുന്നതിനും സംഘടന ശ്രമിക്കും.
ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നുവെന്ന പൊതുബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞദിവസം സംഘടനയിൽ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ ഹണി റോസും രചന നാരായണൻകുട്ടിയും ഹർജി നൽകിയത്. അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളാണ് ഹർജി തയാറാക്കിയതെന്നാണു സൂചന. എന്നാൽ ആക്രമിക്കപ്പെട്ട നടി ഇതിനെ എതിർത്തു രംഗത്തുവന്നതോടെ അമ്മ സമ്മർദത്തിലായി. സർക്കാരും ഹർജിയെ കോടതിയിൽ എതിർത്തു.
പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹർജിയിൽ തിരുകിക്കയറ്റിയത് താൻ അറിയാതെയാണെന്നു പറഞ്ഞ് ഹണി റോസ് രംഗത്തെത്തിയത് കൂടുതൽ വിവാദമായി. ഇന്നത്തെ ഡബ്ല്യുസിസി അംഗങ്ങളുമായുള്ള ചർച്ചയ്ക്കും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും ശേഷമാകും ഹർജിയിൽ എന്തുനിലപാട് സ്വീകരിക്കണമെന്ന തീരുമാനമെടുക്കുക.
വിവാദങ്ങൾക്കു നടുവിൽ ‘അമ്മ’ എക്സിക്യൂട്ടിവ് യോഗം ഇന്ന്
10:46 PM Aug 06, 2018 | Deepika.com