കൊച്ചി: സംസ്ഥാനത്ത് അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനു മുന്പ് വിജിലൻസ് ഡയറക്ടറുടെ അനുമതി വേണമെന്ന വ്യവസ്ഥ വിജിലൻസിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഴിമതിയാരോപണങ്ങളിൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണമെന്ന ഉത്തരവിനെതിരേ കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണു സർക്കാരിന്റെ വിശദീകരണം.
അഴിമതിയാരോപണങ്ങളിൽ കഴന്പില്ലെങ്കിൽ തുടർനടപടികൾ പാടില്ലെന്ന കോടതിവിധികൾ കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്നു വിജിലൻസ് അണ്ടർ സെക്രട്ടറി ആർ. ഗോപകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എതിരഭിപ്രായമുള്ളവരെ തേടിപ്പിടിച്ചു വേട്ടയാടാൻ അഴിമതി നിരോധനനിയമത്തെ ഉപയോഗിക്കരുതെന്ന നിലപാടാണു വിജിലൻസിനുള്ളത്.
അഴിമതിക്കേസുകളിൽ അതീവ ജാഗ്രത പുലർത്താൻ വിജിലൻസിനു ബാധ്യതയുണ്ട്. പരാതിയിലെ ഗൗരവം മാത്രം കണക്കിലെടുത്തു കേസ് രജിസ്റ്റർ ചെയ്യാനാവില്ല. ഇങ്ങനെയെടുത്ത കേസുകളിൽ അന്വേഷണം നടത്തി ആരോപണങ്ങൾ അസത്യമാണെന്നു കണ്ടെത്തിയ ഒട്ടേറെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് അനുമതി നിർബന്ധമാക്കിയത്. പരിശോധനയിൽ കഴന്പുണ്ടെന്നു കണ്ടാൽ കേസെടുക്കുന്നുണ്ട്.
എതിരഭിപ്രായമുള്ളവരെ വേട്ടയാടാനല്ല അഴിമതിനിരോധന നിയമമെന്നു സർക്കാർ
10:46 PM Aug 06, 2018 | Deepika.com