കട്ടപ്പന: സിഎച്ച്ആറിന്റെ പേരിൽ പട്ടയഭൂമിയിലെ ഒരു മരവും മുറിക്കാൻ അനുവദിക്കാതിരുന്ന നിയന്ത്രണത്തിനു ഭേദഗതിയായി. ഏലം കൃഷിക്കായി പ്രത്യേകം വ്യവസ്ഥചെയ്തു നൽകിയിട്ടുള്ള സ്ഥലങ്ങളിലേത് ഒഴികെയുള്ള പട്ടയഭൂമിയിലെ മരങ്ങൾ വെട്ടുന്നത് അനുവദിച്ചാണ് ജൂലൈ 26ലെ പുതിയ നിയമഭേദഗതി ഉണ്ടായിരിക്കുന്നത്. ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടുന്നതിന് ഇനി തടസമില്ല.
സിഎച്ച്ആറിന്റെ പേരിൽ ഇടുക്കി ജില്ലയിലെ 25 വില്ലേജുകളിൽ മരം മുറിക്കുന്നതു പൂർണമായും നിരോധിച്ചിരിക്കുകയായിരുന്നു. 1987ലും 90ലും കൊണ്ടുവന്ന വിജ്ഞാപനത്തിലൂടെയാണു നിരോധനം ഏർപ്പെടുത്തിയത്.
പുതിയ ഭേദഗതി വന്നതോടെ ഇടുക്കി ജില്ലയിൽ 1960-ലെ ഭൂപതിവു നിയമപ്രകാരം കൃഷിക്കായി പട്ടയം ലഭിച്ച ഭൂമി 2005-ലെ മരംവളർത്തൽ പ്രോത്സാഹന നിയമത്തിന്റെ പരിധിയിലായി. 1960-നു ശേഷം ഏലം കൃഷിക്കായി പ്രത്യേക പട്ടയം നൽകിയിട്ടില്ല. രാജഭരണകാലത്താണ് ഏലം കൃഷിക്കായി ഏലപ്പട്ടയവും ഏലം കുത്തകപ്പാട്ടവും അനുവദിച്ചിരുന്നത്. ആ ഭൂമിയുടെ സ്വഭാവത്തിൽ പുതിയ ഭേദഗതി മാറ്റം വരുത്തിയിട്ടില്ല. ഏലപ്പട്ടയത്തിലെയോ കുത്തകപ്പാട്ടത്തിലെ യോ മരങ്ങളൊന്നും മുറിക്കാൻ അനുമതിയില്ല.
എന്നാൽ, ഉടുന്പൻചോല താലൂക്ക് പൂർണമായും (ഇപ്പോഴത്തെ ഇടുക്കി താലൂക്ക് ഉൾപ്പെടെ) ദേവികുളം താലൂക്ക് ഭാഗികമായും കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) പ്രദേശമാണെന്ന വ്യാഖ്യാനത്തിൽ 2,25,000 ഏക്കറോളം ഭൂമിയിലെ മരംമുറിക്കൽ നിരോധിച്ചിരിക്കുകയായിരുന്നു. ഇതിൽ മാറ്റംവരുത്തി നിരോധനം ഏലംകൃഷിക്കു മാത്രമായി നൽകിയിരിക്കുന്ന സ്ഥലത്തിനുമാത്രമായി പുനർനിർണയിച്ചതാണ് കർഷകർക്ക് ആശ്വാസമായത്. 68,500 ഏക്കറോളം സ്ഥലം ഇപ്പോഴും ഏലകൃഷി മേഖലയായാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. നിരോധനം ഉണ്ടായിരുന്ന രണ്ടേകാൽ ലക്ഷം ഏക്കർ സ്ഥലത്തിൽ 68,500 ഏക്കർ ഒഴിച്ചുള്ള സ്ഥലം പുതിയ ഭേദഗതിയോടെ സംസ്ഥാനത്തെ മറ്റും സ്ഥലങ്ങൾക്കൊപ്പമായി. 1960ലെ ഭൂപതിവു നിയമപ്രകാരം കൃഷിക്കായി പട്ടയം നൽകുന്പോൾ 90 സെന്റി മീറ്ററിൽ കൂടുതൽ ചുറ്റുവണ്ണമുള്ള മരങ്ങൾക്കു മരവില അടയ്ക്കണമായിരുന്നു.
അങ്ങനെ വില അടയ്ക്കാത്ത മരങ്ങൾ സർക്കാരിന്റെതാണ്. അല്ലാതെ നട്ടുപിടിപ്പിച്ചതും താനേ വളർന്നുവരുന്നതുമായ പട്ടയഭൂമിയിലെ ഈട്ടി, തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ ഇപ്പോൾ കർഷകന് പൂർണമായി അവകാശപ്പെട്ടതായി. മുന്പ് പുരയിടത്തിലെവിടെയെങ്കിലും ഈട്ടി വളർന്നുവന്നാൽ കർഷകർ നശിപ്പിച്ചു കളയുകയായിരുന്നു. ഇടുക്കി ജില്ലയിൽ അതിജീവന പോരാട്ട വേദിയുടെ പേരിൽ കർഷകർ നടത്തിയ വലിയ പ്രക്ഷോഭത്തത്തു ടർന്നാണ് പുതിയ വിജ്ഞാപനം ഇറങ്ങിയത്.
പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാം ; നിയന്ത്രണം ഏലം കൃഷിഭൂമിയിലെ മരം വെട്ടുന്നതിനു മാത്രം
10:15 PM Aug 06, 2018 | Deepika.com