നെടുമ്പാശേരി: സമൂഹത്തിലെ അധാർമികതകൾക്കെതിരേ ശബ്ദിക്കാൻ വിശ്വാസികൾ മുന്നോട്ടുവരണമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. നെടുമ്പാശേരി ഹജ്ജ് ക്യാന്പിൽ ഹജ്ജ് തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരേ വർധിച്ചു വരുന്ന അധിക്രമങ്ങൾക്കെതിരേ സമൂഹം ജാഗ്രത പാലിക്കണം.
അധാർമികതയ്ക്ക് എല്ലാ മതങ്ങളും ഒരേ വ്യാഖ്യാനമാണ് നൽകുന്നത്. ഓരോ മതവിശ്വാസിയും യഥാർഥ മതത്തിന്റെ അനുയായികളായി മാറുമ്പോൾ ധാർമിക സമൂഹത്തെ കെട്ടിപ്പടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയം വിമർശനം ഏതൊരു ജനതയുടേയും മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്. സ്വയം വിമർശനമില്ലാത്ത ജനത കെട്ടിക്കിടക്കുന്ന ജലാശയം പോലെയാണെന്നും അതിൽ നിന്നു ദുർഗന്ധം വമിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വർണ്ണവെറിക്കെതിരായി ഒരു സമൂഹത്തിൽ എങ്ങനെ ജീവിക്കാൻ കഴിയുമെന്ന് ഹജ്ജ് മനുഷ്യനെ പഠിപ്പിക്കുന്നു. മനുഷ്യരെല്ലാവരും തുല്യരാണ് എന്ന സമത്വത്തിന്റെ സന്ദേശമാണ് ഹജ്ജ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ബാബു സേട്ട്, എ.കെ. അബ്ദുൾ റഹ്മാൻ, ഷെരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി.കെ. അബ്ദുൾ റഹ്മാൻ, അനസ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
അധാർമികതകൾക്കെതിരേ വിശ്വാസികൾ ശബ്ദിക്കണം: മന്ത്രി കെ.ടി. ജലീൽ
09:39 PM Aug 06, 2018 | Deepika.com