കൊച്ചി: ഭർത്താവുമൊത്തുള്ള കിടപ്പറരംഗങ്ങൾ ഭാര്യ മൊബൈൽ കാമറയിൽ പകർത്തി നൽകി സുഹൃത്തിനെക്കൊണ്ട് ബ്ലാക്ക് മെയിൽ ചെയ്യിപ്പിക്കാൻ ശ്രമിച്ച കേസിലെ തുടർനടപടികൾ സൈബർ ഫോറൻസിക് പരിശോധനയ്ക്കു ശേഷമെന്ന് പോലീസ്.
സംഭവത്തിൽ പരാതിക്കാരനായ എളമക്കര സ്വദേശി അദ്വൈതിന്റെ ഭാര്യയെ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെങ്കിലും ഇവരെ അറസ്റ്റ് ചെയ്യുക ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനു ശേഷമാകും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ കൃത്യമായതിനാൽ നടപടിക്ക് സൈബർ ഫോറൻസിക് റിപ്പോർട്ട് ആവശ്യമാണ്. അതുകണ്ട് മറ്റു നടപടികൾക്ക് റിപ്പോർട്ട് ലഭിക്കുന്നതു വരെ കാത്തിരിക്കുകയേ പോലീസിന് നിവൃത്തിയുള്ളൂ. കോടതി നടപടികൾക്ക് ശേഷമാകും ഫോണ് പരിശോധനയ്ക്ക് അയയ്ക്കുക.
എന്നാൽ എപ്പോൾ റിപ്പോർട്ട് ലഭിക്കുമെന്ന് പറയാനാവില്ല. കൊലപാതകം പോലെയുള്ള കേസല്ലാത്തതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് അടിയന്തര പ്രാധാന്യം ലഭിക്കാൻ സാധ്യതയില്ലെന്നും അതുകൊണ്ട് കാലതാമസം ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാണ് ‘ആപ് ’ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്, ആരാണ് ചെയ്തത്, ആരുടെ നിയന്ത്രണത്തിലായിരുന്നു ആപ് പ്രവർത്തിച്ചിരുന്നത്, എന്തെല്ലാം വിവരങ്ങളാണ് ചോർത്തിയത് തുടങ്ങിയ വിവരങ്ങളാണ് പരിശോധിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
അദ്വൈതിന്റെ ഭാര്യയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ ആലപ്പുഴ വണ്ടാനം പുതുവാൾ വീട്ടിൽ അജിത്തിനെ ജാമ്യത്തിൽ വിട്ടു. ഐടി ആക്ട് 66 പ്രകാരമാണ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്. സാന്പത്തിക പ്രശ്നങ്ങളുടെ വൈരാഗ്യത്തിലാണ് ഭാര്യ സുഹൃത്തുമായി ചേർന്ന് മൊബൈൽ ആപ്വഴി കിടപ്പറ രംഗങ്ങളും സ്വകാര്യ സംഭാഷണങ്ങളും പകർത്തിയത്.
കിടപ്പറ രംഗം പകർത്തി ബ്ലാക്ക്മെയിൽ: തുടർനടപടികൾ ഫോറൻസിക് റിപ്പോർട്ടിനു ശേഷം
09:39 PM Aug 06, 2018 | Deepika.com