തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരണം 124 ആയി. കോഴിക്കോട്ട് കടലിൽ മത്സ്യബന്ധനത്തിനിടെ ഒരാൾ ഇന്നലെ മരിച്ചു. മഴക്കെടുതിയെത്തുടർന്നുണ്ടായ നഷ്ടം 356 കോടി രൂപ കടന്നു.
മഴയുടെ ശക്തികുറഞ്ഞെങ്കിലും ദുരിതത്തിനു ശമനമായിട്ടില്ല. വെള്ളപ്പൊക്കത്തിൽ വലയുന്ന കോട്ടയം, ആലപ്പുഴ ജില്ലയിൽ ജനജീവിതം ഇനിയും സാധാരണനിലയിലായിട്ടില്ല. സംസ്ഥാനത്താകെ 574 ദുരിതാശ്വാസക്യാമ്പുകളിലായി 97,119 പേരാണ് ദുരിതം പേറി ജീവിക്കുന്നത്. ഇതിനു പുറമെ നിരവധി പേർ ബന്ധുവീടുകളിലും മറ്റും വെള്ളമിറങ്ങുന്നതും കാത്ത് കഴിയുന്നുണ്ട്. ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്. ആലപ്പുഴയിൽ 263 ഉം കോട്ടയത്ത് 110 ഉം ക്യാമ്പുകളാണു പ്രവർത്തിക്കുന്നത്.
കാലവർഷക്കെടുതിയിൽ മരം കടപുഴകിവീണും മണ്ണിടിഞ്ഞും വെള്ളംകയറിയും 409 വീടുകൾ പൂർണമായും 11218 വീടുകൾ ഭാഗികമായും തകർന്നതായി ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. 21072 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. കൃഷിനാശത്തെത്തുടർന്നും വീടുതകർന്നും 356 കോടി രൂപയുടെ നഷ്ടമുണ്ടായി. കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ നഷ്ടത്തിന്റെ കണക്ക് ഉയർന്നേക്കാം.
മഴക്കെടുതിയിൽ മരണം 124 ആയി
01:37 AM Jul 23, 2018 | Deepika.com