മങ്കൊന്പ്: കുട്ടനാട്ടിലെ തീരാദുരിതം തുടർക്കഥയാവുകയാണ്. കിഴക്കൻ വെള്ളത്തിന്റെ വരവു നിലച്ചതോടെ കുട്ടനാട്ടിൽ നേരിയ തോതിൽ വെള്ളമിറങ്ങിയെങ്കിലും ഗതാഗത സംവിധാനവും വൈദ്യുതിയും പലയിടങ്ങളിലും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. വീടുകളിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും നശിച്ചു. പാൽ, പത്രം എന്നിവയും ലഭ്യമല്ല. ജലനിരപ്പു താഴുന്നതോടെ വീടുകളിലേക്കു മടങ്ങുന്ന കുടുംബങ്ങളെ ദുരിതങ്ങളാണ് വരവേല്ക്കുന്നത്.
വീടുകളെല്ലാം എക്കലും ചെളിയുമടിഞ്ഞ് കയറാനാവാത്ത സ്ഥിതിയിലാണ്. ചോർച്ചയുള്ള സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മലിനജലം പൊതുജലാശയങ്ങളിലേക്ക് ഒഴുകിത്തുടങ്ങിയതോടെ പലയിടത്തും രോഗങ്ങൾ തലപൊക്കിത്തുടങ്ങി. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം നിലച്ചതോടെ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു.
മഴ മാറിനിന്നതോടെ കുട്ടനാടിന്റെ കിഴക്കൻ പ്രദേശങ്ങളായ തലവടി, വീയപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ വെള്ളം ഇറങ്ങിത്തുടങ്ങി. പകൽസമയത്ത് മഴ മാറിനിന്നെങ്കിലും മധ്യമേഖലയായ മുട്ടാർ, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ, ചന്പക്കുളം, നെടുമുടി, കൈനകരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല.
താഴ്ന്ന പ്രദേശങ്ങളായ മുട്ടാർ, കൈനകരി പ്രദേശങ്ങളിലാണ് ഏറ്റവുമധികം ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. ഇവിടത്തെ താഴ്ന്നപ്രദേശങ്ങളിൽ ഇപ്പോഴും അഞ്ചടിയോളം വെള്ളമുണ്ട്. താഴ്ന്ന ആർ-ബ്ലോക്ക്, പാടശേഖരങ്ങൾക്കു നടുവിലെ തുരുത്തുകൾ എന്നിവിടങ്ങളിൽ വെള്ളം ഇറങ്ങണമെങ്കിൽ കാലവർഷം അവസാനിക്കുന്നതു വരെ കാത്തിരിക്കണം. കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലചരക്കു കടകളിലെ അരിയും മറ്റ് അവശ്യവസ്തുക്കളും ചങ്ങനാശേരിയിലോ ആലപ്പുഴയിലോ പോയി വാങ്ങാനാവാത്ത സ്ഥിതിയുണ്ട്. മഴനിലച്ചതോടെ കുടിവെള്ളത്തിനുള്ള അവസാനമാർഗങ്ങളും അടഞ്ഞു.
ദുരിതപ്പെരുങ്കടലായി കുട്ടനാട്...
01:37 AM Jul 23, 2018 | Deepika.com