തിരുവനന്തപുരം: ഓണ്‍ലൈനിൽ ഓർഡർ നൽകിയ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനും കിട്ടി ചാരായം വാറ്റുന്നതിനുള്ള ഉപകരണം. ഓണ്‍ലൈൻ വ്യാപാര സൈറ്റുകൾ വഴി ചാരായ വാറ്റുപകരണങ്ങൾ വ്യാപകമായി ലഭിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ ഓർഡർ നൽകിയത്.
മുൻനിര വ്യാപാര സൈറ്റുകളാണു വാറ്റുപകരണങ്ങൾ ഓണ്‍ലൈൻ വഴി വില്പന നടത്തുന്നത്. ഇതേ തുടർന്നു മുൻനിര വ്യാപാര സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ എക്സൈസ് കമ്മീഷണർ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകി. ഇതോടെ വെബ്സൈറ്റിൽനിന്ന് ഉത്പന്നം പലരും പിൻവലിച്ചു.
കേരളത്തിൽ വാറ്റുപകരണങ്ങൾക്ക് ഓർഡർ നൽകിയവരുടെയും വാങ്ങിയവരുടെയും പേരു വിവരം പോലീസ് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കർശനമായി നിരീക്ഷിക്കും.
ഓണ്‍ലൈൻ വഴി ലഹരി മരുന്നു വ്യാപാരം നടക്കുന്നതായി സൂചന ലഭിച്ചതോടെ, എക്സൈസ് നിരീക്ഷണം തുടങ്ങി. നടപടി ആവശ്യപ്പെട്ട് പോലീസിനും എക്സൈസ് കമ്മീഷണർ വിശദ റിപ്പോർട്ട് നൽകി. ലഹരി മരുന്നുകൾ വിൽപ്പന നടത്തുന്ന രാജ്യാന്തര ഓണ്‍ലൈൻ സൈറ്റിനെയാണു പ്രധാനമായി നിരീക്ഷിക്കുന്നത്.
അവരുമായി ബന്ധപ്പെട്ടപ്പോൾ ഇന്ത്യയിൽ തങ്ങൾക്കു വിൽപ്പനയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു ഋഷിരാജ് സിംഗ് പറഞ്ഞു. നിയമത്തിന്റെ പരിധിയിൽ നിന്ന് ഓണ്‍ലൈൻ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാൻ എളുപ്പമല്ലെന്നതാണ് എക്സൈസിനെ കുഴയ്ക്കുന്നത്. ലഹരി മരുന്നുകൾ വാങ്ങുന്നവരെ കണ്ടെത്തി കേസെടുക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. വ്യാപാര സൈറ്റുകൾ വഴിയുള്ള ഇത്തരം സാധനങ്ങളുടെ വിൽപ്പന തടയാൻ കേന്ദ്രസർക്കാരിനെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
മദ്യപൻമാരുടെ സംഘടനയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) ഫേസ്ബുക്ക് കൂട്ടായ്മ ബ്ലോക്ക് ചെയ്യണമെന്ന് എക്സൈസ് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഫേസ്ബുക്ക് ആവശ്യം നിരസിച്ചിരുന്നു.
ഓർഡർ നൽകിയ എക്സൈസ് കമ്മീഷണർക്കും കിട്ടി വാറ്റുപകരണം
01:20 AM Jul 23, 2018 | Deepika.com